ശബരിമലയിലെ തിരക്ക് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് – എഡിജിപി വാക്‌പോര്

Jaihind Webdesk
Wednesday, December 13, 2023


ശബരിമലയില്‍ തീര്‍ത്ഥാകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വാക്ക് പോര്. എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലായിരുന്നു തര്‍ക്കം. തീര്‍ത്ഥാടരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളകണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ കുറ്റപ്പെടുത്തി. ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 75നു മുകളില്‍ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എഡിജിപി നടത്തിയ പ്രസ്താവന തിരുത്തണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. നമ്മള്‍ യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡും പോലിസും തമ്മില്‍ തര്‍ക്കമുണ്ടെന്ന രീതിയില്‍ പ്രചരണമുണ്ട്. തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പോലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.