‘എക്സൈസില്‍ റിയാസിനെന്ത് കാര്യം? ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ’; എം.ബി. രാജേഷിനെ പരിഹസിച്ച് റോജി എം. ജോണ്‍

Jaihind Webdesk
Monday, June 10, 2024

 

തിരുവനന്തപുരം: “ശ്രദ്ധിക്കണ്ടേ അമ്പാനേ?”  മദ്യനയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടവേ ആയിരുന്നു റോജി എം. ജോണിന്‍റെ ചോദ്യം. മദ്യനയത്തില്‍ ഇളവിനായി ബാര്‍ ഉടമകളില്‍ നിന്ന് പണം പിരിച്ചെന്ന വെളിപ്പെടുത്തലില്‍ പ്രതിപക്ഷം സഭയില്‍ ചോദ്യങ്ങളുയര്‍ത്തി. ബാര്‍ കോഴയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.

ടൂറിസം സെക്രട്ടറി എന്തിനാണ് മദ്യനയത്തില്‍ യോഗം നടത്തുന്നതെന്ന് റോജി. എം. ജോണ്‍ ചോദിച്ചു. മന്ത്രി മുഹമ്മദ് റിയാസാണോ എക്സൈസിനെ നിയന്ത്രിക്കുന്നതെന്നും എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തെന്നും റോജി എം. ജോണ്‍ ആരോപിച്ചു. മദ്യനയത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്‍റെ മറുപടി. ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം നോക്കുകയാണ് പ്രതിപക്ഷമെന്നും രാജേഷ് പറഞ്ഞു. “കുഞ്ഞ് ജനിച്ചു, അച്ഛനാരെന്ന് അന്വേഷിച്ചാല്‍ മതി, ശ്രദ്ധിക്കണ്ടേ അമ്പാനേ” –  റോജി. എം. ജോണ്‍ മറുപടി പറഞ്ഞു.

കര്‍മ്മഫലം അനുഭവിച്ചേ തീരൂ എന്നും ബാര്‍ കോഴയിലൂടെ മദ്യനയം അട്ടിമറിച്ചിട്ടും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും റോജി പറഞ്ഞു. പണം പിരിച്ചത് ആര്‍ക്ക് കൊടുക്കാനാണെന്ന് വ്യക്തമാണ്. അനിമോന്‍റെ ശബ്ദസന്ദേശത്തില്‍ ആരോപണ വിധേയരെ ചോദ്യം ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു. ബാര്‍കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.