ഇ പി ജയരാജൻ്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിൽ ആദായ വകുപ്പ് പരിശോധന; കള്ളപ്പണ ഇടപാടെന്ന പരാതിയില്‍ ഇഡി അന്വേഷണവും

Jaihind Webdesk
Thursday, March 2, 2023

കണ്ണൂർ : എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ്റെ ഭാര്യയ്ക്കും മകനും പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിൽ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഇ പി ജയരാജന്‍റെ  ഭാര്യ ഇന്ദിര ചെയർ പേഴ്സണായ റിസോർട്ട് ആണ് വൈദേകം. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്‍റ്  വിഭാഗത്തിൻ്റെയും അന്വേഷണം.  ഇ പി ജയരാജന്‍റെ  മകൻ പി കെ ജയ്സൺ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതി.

ഉച്ചയോടെയാണ് ആന്തൂർ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലെ ഉടുപ്പ കുന്നിലെ റിസോർട്ടിൽ ആധായ നികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്‍റ്  വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇ പി ജയരാജന്‍റെ  മകൻ ഡയറക്ടർ ആയ ആയുർവേദ റിസോർട്ടിന്‍റെ  മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.
ഇ ഡി കൊച്ചി യുണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട്.  കണ്ണൂർ താണ സ്വദേശി പാന്തൻ്റവിട മുഹമ്മദ് അഷ്റഫ് എന്നയാൾ വിദേശ നാണയ ചട്ടം ലംഘിച്ച് കൊണ്ട് വിദേശത്ത് നിന്ന് വൻതോതിൽ കള്ള പണം കൊണ്ടുവന്ന് റിസോർട്ടിൽ നിക്ഷേപം നടത്തി എന്ന് പരാതിയിൽ പറയുന്നു. ഒപ്പം റിസോർട്ടിൽ നിക്ഷേപമായി കള്ള പണം എത്തിയെന്നും പരാതിയിൽ പറയുന്നു.

കൊച്ചിയിലെ മാധ്യമ പ്രവർത്തകനാണ് ഇഡിക്ക് പരാതി നൽകിയത്. സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജൻ്റെ വൈദേകം ആയുർവേദ വില്ലേജ്. കുന്നിടിച്ചുള്ള നിർമ്മാണ സമയത്ത് തന്നെ  പാർട്ടിക്കുള്ളിൽ വൻ വിമർശനം ഉയർന്നെങ്കിലും എല്ലാം ഒതുക്കിത്തീർക്കുകയായിരുന്നു. ഇ പി യുടെ മകനുൾപ്പെടെ ഡയറക്ടർ ബോർഡിലുണ്ടെങ്കിലും തനിക്ക് ഈ റിസോർട്ടുമായി ബന്ധമില്ലെന്നാണ് ഇ പി പറയുന്നത്. 2014ൽ ഇപി ജയരാജന്‍റെ മകൻ പികെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി  കെപി രമേശ് കുമാറും ഡറക്ടർമാരായാണ്  വൈദേകം ആയുർവേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്.

ദേശീയ പാതയിൽ നിന്നും ആറ് കിലോമീറ്റർ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിർമ്മാണം തുടങ്ങിയത് 2017ലാണ്.     ഇ.പി ജയരാജന്‍റെ  ഭാര്യ പി കെ ഇന്ദിരയ്ക്കും മകൻ ജയ്സണൊപ്പം വൻവ്യവസായികൾക്കുമാണ് ആയ്യുർവ്വേദ റിസോർട്ടിൽ പങ്കാളിത്തമുള്ളത്. കണ്ണൂർ ആയുർവ്വേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോർട്ട്. പി കെ ജയ്സൺ റിസോർട്ടിൻ്റെ സ്ഥാപക ഡയരക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്റെ മകന് അന്നുണ്ടായിരുന്നത്. 2014ലാണ് അരോളിയിൽ ഇ പി ജയരാജന്റെ വീടിന് തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത്. ഇ പി ജയരാജന്‍റെ  മകൻ ജയ്സണാണ് കമ്പനിയിൽ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ. തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂർ നഗരസഭ ചെയർപേഴ്സൺ ആയിരുന്ന വേളയിൽ ഈ റിസോർട്ടിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപ്രശ്നമില്ലാതെ പരിഹരിച്ചു നൽകിയിരുന്നു.ഇ.പി. ജയരാജന്റെ കുടുംബത്തിൽ പി.കെ. ഇന്ദിരയ്ക്കും മകൻ ജയ്സണുംകൂടി 91.99 ലക്ഷം രൂപയുടെ ഷെയറാനുള്ളത്.

2021-ൽ ബാങ്കിൽനിന്ന് വിരമിച്ച് റിസോർട്ടിന്റെ ചെയർപേഴ്സണായി പി.കെ. ഇന്ദിര ചുമതലയേൽക്കുമ്പോൾ ചുരുങ്ങിയ ഷെയർ മാത്രമുള്ള മകൻ ജയ്സണായിരുന്നു ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്‍റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയർപേഴ്സണാക്കി ഡയറക്ടർബോർഡ് തീരുമാനമെടുത്തു.
2014-ൽ അന്നത്തെ എം.ഡി.യായ രമേശ്കുമാർ ഉൾപ്പെടെ അഞ്ചുപേർ ചേർന്നാണ് ജയ്സണിന്റെ നേതൃത്വത്തിൽ കമ്പനിക്ക് രൂപംകൊടുക്കുന്നത്. പത്തുകോടി ഷെയർ കാപ്പിറ്റൽ ആയിരുന്നു ലക്ഷ്യം. നിലവിൽ 6.6 കോടി രൂപയാണ് നിക്ഷേപമുള്ളത്. മെഡിക്കൽ ടൂറിസം എന്നനിലയിൽ സ്ഥാപനത്തെ വളർത്തുകയായിരുന്നു ലക്ഷ്യം.
നിലവിൽ കമ്പനിയെ നിയന്ത്രിക്കുന്നത് ഇ.പി. ജയരാജന്‍റെ കുടുംബം തന്നെയാണ്.ഇപിയുടെ ഭാര്യ ഇന്ദിര 2021 ഒക്ടോബർറിൽ വൈദേകം ഡയറക്ടർ ബോർഡ് അംഗമായെങ്കിലും ഇപ്പോൾ റിസോർട്ടിന്റെ വെബ്സൈറ്റിൽ അവരുടെ പേരില്ല.