സൗദിയില്‍ ഇനി വിദേശ തൊഴിലാളികളുടെ റസിഡന്‍റ് പെര്‍മിറ്റ് മൂന്നു മാസത്തേക്ക് മാത്രമായി എടുക്കാം ; പ്രവാസികള്‍ക്കും കമ്പനി ഉടമകള്‍ക്കും ആശ്വാസവാര്‍ത്ത !

Jaihind News Bureau
Wednesday, January 27, 2021

റിയാദ് ( സൗദി ) : സൗദിയില്‍ ഇനി വിദേശ തൊഴിലാളികളുടെ റസിഡന്‍റ് പെര്‍മിറ്റ് എന്ന ഇഖാമ, ഇനി മൂന്നു മാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് ആദ്യമായി എത്തുന്ന തൊഴിലാളിക്ക് , ഇഖാമ എടുക്കുന്നതിനോ നിലവിലുള്ള ആള്‍ക്ക് അത് പുതുക്കുന്നതിനോ ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ ഫീസും അടക്കണം എന്നതായിരുന്നു നിലവിലെ നിയമം. ആ നടപടിക്കാണ് സൗദി ഇപ്പോള്‍ മാറ്റം വരുത്തിയത്.

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും, അവരുടെ തൊഴില്‍ദാതാക്കള്‍ക്കും സന്തോഷം നല്‍കുന്ന തീരുമാനമാണിത്. സൗദി മന്ത്രിസഭായോഗമാണ് ഇക്കാര്യം അറിയിച്ചത്. ഇപ്രകാരം, ഒരു വര്‍ഷത്തേക്ക് അടക്കേണ്ട തുക, നാലു തവണയായി അടച്ച് അത്രയും കാലയളവുകളിലേക്ക് മാത്രമായി പെര്‍മിറ്റ് എടുക്കുകയോ പുതുക്കുകയോ ചെയ്യാം.

നിലവില്‍ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇന്‍ഷുറന്‍സും അടക്കം 12000ത്തോളം റിയാലാണ് ഒരു വര്‍ഷത്തേക്ക് വേണ്ടിവരുന്നത്. അത് ഇനി നാല് ഗഡുക്കളായി അടയ്ക്കാന്‍ കഴിയുന്നത് പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും ആശ്വാസമായി മാറും. ഇത് സംബന്ധിച്ച മാനവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്നാല്‍ ഈ ആനുകൂല്യം ഹൗസ് ഡ്രൈവര്‍, ഹൗസ് മെയ്ഡ് തുടങ്ങിയ ഗാര്‍ഹി തൊഴിലാളികള്‍ക്ക് ബാധകമല്ല. അവര്‍ക്ക് ലെവിയില്ല. അതൊകണ്ടുതന്നെ ഇഖാമ പുതുക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 650 റിയാല്‍ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നാണ് സൗദി നിയമം.