എല്ലാം ശിവശങ്കറിന്‍റെ കുറ്റം ; മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലെ അനധികൃതനിയമനങ്ങളില്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്

Jaihind News Bureau
Wednesday, January 13, 2021

തിരുവനന്തപുരം : എം ശിവശങ്കറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ധനകാര്യ പരിശോധനാ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. സ്വപ്നാ സുരേഷിന്‍റേത് അടക്കം അനധികൃത നിയമനങ്ങള്‍ നടത്താന്‍ എം ശിവശങ്കറിന്‍റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയതായി പറയുന്ന റിപ്പോര്‍ട്ട് നടപടിക്കായി മുഖ്യമന്ത്രിക്ക് കൈമാറി.

ഐ.ടി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചു വിടണമെന്ന് ആവശ്യപ്പെടുന്ന ധനകാര്യപരിശോധനാ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കം യോഗ്യതയില്ലാത്തവരെ നിയമിച്ചതില്‍ ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് പങ്കുണ്ടെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇടപെട്ടാണ് കെ.എസ്.ഐ.ടി.ഐ.എല്ലില്‍ നിയമിച്ചത്. 58 വയസുവരെയാണ് സ്ഥാപനത്തില്‍ നിയമനം നടത്താന്‍ കഴിയുന്നത്. 61 വയസ് പൂര്‍ത്തിയായ ഇയാളെ എങ്ങനെയാണ് നിയമിച്ചതെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത വനിതയ്ക്ക് ശിവശങ്കര്‍ 5 ഇന്‍ക്രിമെന്‍റുകള്‍ ഒരുമിച്ച് നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ജോലിക്ക് യോഗ്യയല്ലെന്ന പേരില്‍ പിന്നീട് ഇവരെ പിരിച്ചുവിട്ടത് വിചിത്രമായ നടപടിയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ഐ.ടി.ഐ.എല്‍ പി.ഡബ്ല്യു.സിയെ കണ്‍സള്‍ട്ടന്‍റാക്കിയ കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുപോയത്. ഇനിയുള്ള നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഐ.ടി സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ധനകാര്യപരിശോധനാ വിഭാഗം ഉടന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.