സ്പീക്കർ സഭയുടെ അന്തസ് ഇടിച്ചു ; വോട്ടെടുപ്പിന് നില്‍ക്കാതെ സഭ വിട്ടിറങ്ങി പ്രതിപക്ഷം

Jaihind News Bureau
Thursday, January 21, 2021

 

തിരുവനന്തപുരം : സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ വാദപ്രതിവാദത്തിൽ മുങ്ങി നിയമസഭ. നിയമസഭയുടെ അന്തസ് കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ട സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ ആരോപണങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാതെ സ്പീക്കർ. പ്രമേയം തളളിയതിനെ തുടര്‍ന്ന് വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടു. സ്പീക്കറുടെ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണന്‍ മാറിനില്‍ക്കുമെന്ന് പറയുമെന്നാണ് തങ്ങള്‍ കരുതിയതെന്നും അത് പറയാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം ചര്‍ച്ചയ്ക്ക് വരുന്നത്. മൂന്നേമുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയാണ് നടന്നത്.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്കുളള ബന്ധം സംശയകരമാണെന്ന് ആരോപിച്ചാണ് എം ഉമ്മർ എം.എൽ.എ നോട്ടീസ് നൽകിയത്. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ പോകുന്നുവെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷം പറഞ്ഞു. സഭയുടെ അന്തസും മാന്യതയും കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനായ സ്പീക്കർ തന്നെ അത് ലംഘിച്ചിരിക്കുന്നു. ഇത് സഭയോടുളള അനാദരവാണ്. സഭയുടെ അന്തസും ഔന്നത്യവും കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ സംഘത്തിലെ അംഗമെന്ന നിലക്കും അച്ചടക്കലംഘനത്തിന് താക്കീത് നൽകി ശിക്ഷിക്കപ്പെട്ട ആളെന്ന നിലക്കും സ്പീക്കർ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്ത ആളാണ് ശ്രീരാമകൃ ഷ്ണനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ശ്രീരാമകൃഷ്ണൻ ഗവൺമെന്‍റിന്‍റെ ചട്ടുകമായി സ്പീക്കർ പ്രവർത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു. ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും നിയമസഭാ ടി വി.യുടെ നടത്തിപ്പിലും അടക്കം ഉയർന്നുവന്ന ധൂർത്തും അഴിമതി ആരോപണങ്ങളും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ കഥകളും ചലച്ചിത്രങ്ങളും പുസ്തകങ്ങളും ഉദ്ധരിച്ച് മറുപടി നല്‍കിയ സ്പീക്കര്‍ ആരോപണങ്ങളെല്ലാം തള്ളി. എന്നാല്‍ സഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്കല്ല മറുപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റേഴ്സ് സഹകരണ സംഘത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും സ്പീക്കർ മറുപടി നൽകിയില്ല.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ സ്പീക്കർക്ക് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പി.ടി തോമസ് പറഞ്ഞു. അതേസമയം സ്പീക്കറെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. 164 പ്രകാരം സ്വപ്നാ സുരേഷ നൽകിയ മൊഴി വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുമെന്ന് കാര്യപരിപാടിയില്‍ വ്യക്തമാക്കാതെ അദ്ദേഹത്തെ പ്രസംഗിക്കാന്‍ അനുവദിച്ചത് പി.ടി തോമസ് ചോദ്യം ചെയ്തു.

ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയ സ്പീക്കര്‍ സഭയുടെ വിശ്വാസം നേടുന്നതുവരെ പദവിയില്‍ നിന്ന് മാറിനില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ വാക്കൗട്ട് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു. ‌ ഡെപ്യൂട്ടി സ്പീക്കറാണ് പ്രമേയ അവതരണത്തിന് അനുമതി നല്‍കിയത്. പ്രമേയം സഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതോടെ സ്പീക്കര്‍ ഡയസ് വിട്ടിറങ്ങി. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് സഭ നിയന്ത്രിച്ചത്. താഴെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാണ് ശ്രീരാമകൃഷ്ണന്‍ ഇരുന്ന് പ്രതിപക്ഷ പ്രമേയം കേട്ടത്. പ്രമേയത്തെ ബി.ജെ.പി അംഗം ഒ രാജഗോപാല്‍ അനുകൂലിച്ചു.