തമ്പാനൂരിലെ പട്ടാപ്പകല്‍ കൊലപാതകം; നെടുമങ്ങാട് സ്വദേശിയായ പ്രതി പിടിയില്‍

Jaihind Webdesk
Friday, February 25, 2022

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിലെ പ്രതി പിടിയിലായി.  നെടുമങ്ങാട് സ്വദേശി അജീഷ് ആണ് പിടിയിലായത്. ഹോട്ടലില്‍ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനു (നീലന്‍) മായി പ്രവാക്കേറ്റമുണ്ടാക്കിയിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പല കേസുകളിൽ പ്രതിയാണ്.  ഇയാളുടെ പക്കല്‍നിന്ന് കൊല ചെയ്യാൻ ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ 8.30 ഓടെയാണ് തമ്പാനൂർ സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റും നാഗർകോവിൽ സ്വദേശിയുമായ അയ്യപ്പൻ എന്ന നീലന്‍ കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ പ്രതി ഹോട്ടലിലെത്തി അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊടുവാള്‍ ഉപയോഗിച്ച് നിരവധി തവണ വെട്ടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.