‘അഴിമതിക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി; ആനാവൂർ നാഗപ്പന്‍മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു’: രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 8, 2022

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരം നഗരസഭയിൽ മേയറുടെ നേതൃത്വത്തിൽ നടക്കുന്നത് കേരളത്തെ ഞെട്ടിക്കുന്ന അഴിമതികളാണ്. ആനാവൂർ നാഗപ്പന്‍മാർ കേരളത്തെ കുട്ടിച്ചോറാക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്‍റെ കത്ത് വിവാദത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭയിൽ മേയറുടെ നേതൃത്വത്തിൽ നടക്കുന്നത് കേരളത്തെ ഞെട്ടിക്കുന്ന അഴിമതികളാണ്. ഇത്രയും അഴിമതി നടത്തിയ മേയർ നഗരസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പതിനാല് ജില്ലകളിലേയും റിക്രൂട്ടിംഗ് ഏജന്‍റായി ആനാവൂർ നാഗപ്പൻമാർ മാറുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പാർട്ടിക്കാർ അല്ലാത്തവർക്ക് ജോലി കിട്ടാത്ത അവസ്ഥ. സർവകലാശാലകളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. ആനാവൂർ നാഗപ്പൻമാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലി കിട്ടാത്ത അവസ്ഥയാണെന്നും ഇത്തരക്കാര്‍ കേരളത്തെ കുട്ടിച്ചോറാക്കുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. മേയറുടെ ലെറ്റർപാഡ് എടുക്കാൻ കഴിയുന്നത് ആർക്കാണ്? കത്ത് പുറത്തായതിലൂടെ സ്ഥിരമായി നടക്കുന്ന കളവ് കണ്ടു പിടിച്ചു എന്ന് മാത്രം. അസിപിഎം ഭരിക്കുന്നിടങ്ങളിലെല്ലാം നഗ്നമായ തട്ടിപ്പും വെട്ടിപ്പുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും കടുത്ത ഭാഷയില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി. അഴിമതിക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും ആലിബാബയും നാൽപ്പത് കള്ളൻമാരുമാണ് കേരളം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ലാവലിൻ കേസിലെ പ്രതിയാണ് അഴിമതിക്കെതിരെ പറയുന്നത്. ഇത് ചെകുത്താൻ വേദം ഓതുന്നതുപോലെയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.