ശിവഗിരിയെ തൊട്ടു കളിച്ചാല്‍ ജനരോഷം ആളിക്കത്തും: രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, June 3, 2020

തിരുവനന്തപുരം: ലക്ഷക്കണക്കിന് ശ്രീനാരായണ ഭക്തരുടെ പുണ്യസ്ഥലമായ ശിവഗിരിയെ തൊട്ടു കളിച്ചാല്‍ ജനരോഷം ആളിക്കത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 70 കോടി രൂപയുടെ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജിപിഒ ഓഫീസിന് മുന്നില്‍ കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്‍റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പിന്‍വലിച്ചതിലൂടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും കോടികള്‍ ചിലവഴിച്ച ശേഷം ശിവഗിരി മഠത്തിന്‍റെ ഹാളിന് അനുമതി നല്‍കാത്തതിലൂടെ സംസ്ഥാന സര്‍ക്കാരും വര്‍ക്കല നഗരസഭ ഭരിക്കുന്ന സി.പി.എമ്മും ശ്രീനാരായണീയരെ ദ്രോഹിക്കുന്നതില്‍ പരസ്പരം മല്‍സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2019 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി. നേതൃത്വത്തിന്‍റെ ആവശ്യപ്രകാരം അന്നത്തെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം നടത്തിയ പദ്ധതിയാണിത്. വോട്ട് തട്ടുന്നതിനു വേണ്ടി മാത്രം ഉദ്ഘാടന മാമാങ്കം നടത്തി തടിതപ്പാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളുടെയും അവസ്ഥ ഇതു തന്നെയാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മറവില്‍ ഉദ്ഘാടന മാമാങ്കങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി മുന്‍ പ്രസിഡന്‍റ് എം എം ഹസ്സന്‍, കെ പി സി സി വൈസ് പ്രസിഡന്‍റ് ടി ശരത്ചന്ദ്ര പ്രസാദ്, എം എല്‍ എമാരായ വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥ്, കെ പി സി സി ഒ ബിസി ഡിപ്പാര്‍ട്ട്‌മെന്‍റ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍. അജിരാജകുമാര്‍, എന്‍ രാജേന്ദ്രബാബു, രാജേഷ് സഹദേവന്‍, ജില്ലാ ചെയര്‍മാന്‍ ഷാജിദാസ്, ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാന്‍ ഡോ: ജി. വി ഹരി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍, ജില്ലാ ഭാരവാഹികളായ വില്യം ലാന്‍സി, ഷെര്‍ളി മാത്യു ,അഡ്വ.സജിന്‍ ലാല്‍, സിന്ധുരലുനാഥ്, ഷെഫീഖ്, സജീവ് മേലതില്‍, ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപവാസ സമരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അവസാനിക്കും.