ഏറ്റവും ദുർബലമായ ബജറ്റ്; ബി.ജെ.പിയുടെ ഒരു മിനി പ്രകടന പത്രിക, യുവാക്കളെയും സ്ത്രീകളെയും പാടേ മറന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, February 1, 2024

തിരുവനന്തപുരം:  സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും ദുർബലമായ ഇടക്കാല ബജറ്റാണ് ഇത്തവണത്തേതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.  58 മിനിറ്റ് മാത്രം നീണ്ട് നിന്ന ബജറ്റ് പ്രസംഗത്തിൽ യുവാക്കളെയും സ്ത്രീകളെയും നിർമല സീതാരാമൻ പാടേ മറന്നു. എന്നാൽ കോർപ്പറേറ്റുകൾക്കും വൻകിടക്കാർക്കും വാരിക്കോരി നൽകാനാണ് മോദി സർക്കാർ ബജറ്റിൽ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എക്കണോമിക് സർവ്വേ പോലും നടത്താതെ 20 കോടി ജനങ്ങളെ ദാരിദ്ര രേഖക്ക് മുകളിൽ കൊണ്ട് വന്നു എന്ന് ബജറ്റിൽ പറയാൻ എങ്ങനെ കഴിയും?  ‘ഇതെല്ലാം പാർലമെന്‍റ് ഇലക്ഷൻ ലക്ഷ്യം വെച്ച് കൊണ്ടുള്ള വാചക കസർത്തുമാത്രമാണ്. സംസ്ഥാനങ്ങളെ പൂർണ്ണമായും അവഗണിച്ചു. സാധാരണ ബജറ്റിന് മുന്നോടിയായുള്ള എക്കണോമിക് സർവ്വേ പോലും നടത്താതെ രാജ്യത്തിന്‍റെ യാഥാർത്ഥ്യം മറച്ച് വെച്ച് കൊണ്ടും ഇലക്ഷൻ ലക്ഷ്യം വെച്ച് കൊണ്ടുള്ളതുമാണ് ബജറ്റ്. മോദിയെന്ന വ്യക്തിയെ വാനോളം പുകഴ്ത്താൻ മാത്രമുള്ള ഭാവന ശൂന്യമാണ്. കാര്യമായ പ്രഖ്യാപനങ്ങൾ ഇല്ലാതെ കഴിഞ്ഞ 10 വർഷത്തെ ബി ജെ പി സർക്കാരിന്‍റെ വികസന നേട്ടം ചൂണ്ടിക്കാട്ടി സർക്കാർ ചിലവിൽ ബി.ജെ.പിയുടെ ഒരു മിനി പ്രകടന പത്രികമാണ് ഇടക്കാല ബഡ്ജറ്റെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.