രാജ്യത്തെ അഴിമതിക്കാർക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയായി ബി.ജെ.പി അധ:പതിച്ചു; പാർലമെന്‍റ് തെരഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി വളഞ്ഞ വഴികൾ സ്വീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, February 18, 2024

തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പ് ജയിക്കാൻ ബി. ജെ. പി വളഞ്ഞ വഴികൾ സ്വീകരിക്കുന്നതിന് തെളിവാണ് പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.  ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ് മോദിസർക്കാർ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ജയ്‌ഹിന്ദ്‌ ചാനലിന്‍റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്താനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വേച്ഛാധിപത്യത്തിന്‍റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്. എ.ഐ.സി.സി, യൂത്ത് കോൺഗ്രസ്‌ അകൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്ഥാവന തെരഞ്ഞെടുപ്പ് നേരിടാൻ ആത്മശ്വാസമില്ലാത്തത് കൊണ്ടാണ്. രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബി.ജെ. പിയിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. കോൺഗ്രസ് വിട്ട നേതാക്കൾ ഉള്‍പ്പടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കേടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂർവ്വം മറന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധ:പതിച്ചു.  രാജ്യത്താകമാനം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടി വളർത്താനുള്ള തരംതാണ അവസ്ഥയിൽ ബി.ജെ.പി എന്ന പാർട്ടി തരം താണിരിക്കുന്നു. ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരക്കാരുടെയും കർഷകരുടെയും ജന രോക്ഷത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതണ്ട. തികച്ചും അപ്രതീക്ഷിതമാണ് ജയ്ഹിന്ദ് ടിവിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഹൈക്കോടതിയിൽ വ്യവഹാരം നടക്കുന്ന സേവന നികുതി കുടിശ്ശിക സംബന്ധിച്ച 7 വർഷം പഴക്കമുള്ള കേസിലാണ് നടപടി .

ഇനി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ ദിവസവും തത്സമയം കാണിക്കുന്നതാണ് ജയ്‌ഹിന്ദ്‌ ചെയ്ത തെറ്റെങ്കിൽ അത് നേരിട്ട് പറഞ്ഞ് നടപടി സ്വീകരിക്കാനുള്ള ആർജ്ജവമാണ് മോദിയും ഏജൻസികളും കാണിക്കേണ്ടത്. ഈ ഏകാധിപത്യ മനോഭാവത്തെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ ധീരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.