മഴക്കെടുതി: അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി വേണം; പനിക്കണക്ക് സര്‍ക്കാര്‍ മറച്ചുവെക്കുന്നു

Jaihind Webdesk
Wednesday, July 5, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും പനി മരണങ്ങളും വർധിക്കുമ്പോൾ കണക്കുകൾ സർക്കാർ മറച്ചുവെക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ആശുപത്രികളിൽ മതിയായ ജീവനക്കാർ ഇല്ലാത്ത സാഹചര്യമാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

“കൊവിഡ് മരണങ്ങള്‍ മറച്ചുവെച്ച അതേരീതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. മണ്‍സൂണിന് മുന്നോടിയായ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. എന്നിട്ടും പനിക്കണക്ക് മറച്ചുവെക്കുകയെന്ന നടപടി മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇനിയെങ്കിലും അടിയന്തിര നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം” – പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടായാല്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിന് ആവശ്യമായ പണം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാകണം. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും വി.ഡി സതീശന്‍ പറഞ്ഞു.