Logo
Sun, Jun 14, 2026 • 08:52 AM
LIVE TV
Watch

No business videos available

No Middle East videos available

'20 കോടിയുടെ അഴിമതി; നോട്ടെണ്ണുന്ന യന്ത്രം ഇരിക്കുന്നത് എവിടെ?'; എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 24, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

'20 കോടിയുടെ അഴിമതി; നോട്ടെണ്ണുന്ന യന്ത്രം ഇരിക്കുന്നത് എവിടെ?'; എക്സൈസ് മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്
  കൊച്ചി: മദ്യനയത്തില്‍ ഇളവുകള്‍ അനുവദിക്കാനുള്ള സർക്കാർ നീക്കത്തിനു പിന്നില്‍ കോടികളുടെ അഴിമതിയെന്ന്  പ്രതിപക്ഷ നേതാവ്  വി.ഡി. സതീശന്‍. 20 കോടി രൂപയുടെ അഴിമതി ആരോപണ കുരുക്കിലാണ് സര്‍ക്കാര്‍. നോട്ടെണ്ണുന്ന യന്ത്രം ഇരിക്കുന്നത് മുഖ്യമന്ത്രിയുടെയോ എക്‌സൈസ് മന്ത്രിയുടെയോ ഓഫീസിലോ അതോ എകെജി സെന്‍ററിലോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മദ്യ വിപത്ത് ചെറുക്കാൻ പ്രതിജ്ഞയെടുത്ത സർക്കാർ കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഒന്നാം പിണറായി സർക്കാർ 669 ബാറുകൾക്കാണ് ലൈസൻസ് നൽകിയത്. രണ്ടാം പിണറായി സർക്കാർ 130 പുതിയ ബാറുകൾക്ക് കൂടി അനുമതി നല്‍കി. അബ്കാരി ചട്ടങ്ങളിൽ ദേദഗതി വരുത്താനുള്ള നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്. എക്‌സൈസ് മന്ത്രിയും സിപിഎമ്മും അറിയാതെ ബാറുകളിലെ പണപ്പിരിവ് നടക്കില്ല. കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞത്:
അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഉടമകളിലൂടെ തന്നെ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്നും 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ കോഴ ഇടപാടാണ് ഇതിന് പിന്നിലുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാലുടന്‍ അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി തരാമെന്ന ഉറപ്പിലാണ് ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി രാജി വയ്ക്കണം. കോഴ ഇടപാട് നടന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. പണം കൊടുക്കാതെ ആരും സഹായിക്കില്ലെന്നും 2.5 ലക്ഷം രൂപ വീതം നല്‍കാന്‍ സാധിക്കുന്നവര്‍ നല്‍കണമെന്നുമാണ് ബാര്‍ ഉടമയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരുമെന്നും ഡ്രൈ ഡേ എടുത്ത് കളയുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിന് വേണ്ടി കൊടുക്കേണ്ടത് കൊടുക്കണമെന്നുമാണ് ബാര്‍ ഉടമകളുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് പറയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ തീരുമാനം അറിയിക്കുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. പണപ്പിരിവ് നേരത്തെ തുടങ്ങിയെന്നും എന്നാല്‍ എല്ലാവരും തരുന്നില്ലെന്നുമുള്ള പരാതിയാണ് ജില്ലാ പ്രസിഡന്റ് പങ്കുവച്ചിരിക്കുന്നത്. ഡ്രൈ ഡേ ഉള്‍പ്പെടെയുള്ളവ നീക്കുന്നത് സംബന്ധിച്ച് സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള സബ്ജക്ട് കമ്മിറ്റിയില്‍ നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ അതിനെ ശക്തിയായി എതിര്‍ത്തിരുന്നു. അബ്ക്കാരി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ബാര്‍ ഉടമകളെ സഹായിക്കുന്നതിന് വേണ്ടിയാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഇരിക്കുന്ന ആളുകള്‍ പറയാതെ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തില്ല. കെ.എം മാണിക്കെതിരെ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ 801 ബാറുകളില്‍ നിന്നും 20 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലൈസന്‍സ് നല്‍കാന്‍ തീരുമാനം എടുത്തപ്പോള്‍ അതിനെ വിമര്‍ശിച്ച ആളാണ് അന്നത്തെ സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍. കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നാണ് പിണറായി വിജയന്‍ 2016 ഏപ്രില്‍ 18 ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. മദ്യ വര്‍ജന സമിതികളെയും മദ്യ വിരുദ്ധ പ്രവര്‍ത്തകരെയും അടക്കം അണിനിരത്തി മദ്യ വിപത്ത് ചെറുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിജ്ഞാ ബദ്ധമാണെന്നും എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന ഉറപ്പും പിണറായി നല്‍കിയിരുന്നു. എന്നിട്ട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നയുടന്‍ 669 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം 130 ബാറുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. എല്ലാത്തിനും പിന്നില്‍ അഴിമതിയാണ്. വ്യാപകമായി മദ്യം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. ബാറുകളുടെ എണ്ണവും മദ്യ വില്‍പനയും കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്‌സ് മാത്രം കൂടിയില്ല. ബാറുകളില്‍ നിലവില്‍ ഒരു പരിശോധനകളുമില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് ബാര്‍ ഉടമകള്‍ക്ക് വാക്ക് കൊടുത്തിരുന്നു. ഇത് നഗ്നമായ അഴിമതിയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്‌സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, അതോ എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതി. പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ചും എല്ലാ ചെയ്തു കൊടുക്കാമെന്ന ഉറപ്പാണ് ബാര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. ഇതിന് പകരമായാണ് പണപ്പിരിവ് നടത്തുന്നത്. എക്‌സൈസ് മന്ത്രി രാജിവച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം. പണപ്പിരിവ് നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. അത് നിഷേധിക്കാനാകില്ല. പണം നല്‍കിയാലേ കാര്യം നടക്കൂവെന്ന് ബാര്‍ ഉടമകളുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റാണ് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ പണപ്പിരിവ് തുടങ്ങിയത്. വെള്ളപൂശാനുള്ള നടപടിയുടെ ഭാഗമായാണ് ശബ്ദസന്ദേശം ഇട്ട ജില്ലാ പ്രസിഡന്റിനെ ബാര്‍ ഉടമകളുടെ സംഘടയില്‍ നിന്നും പുറത്താക്കിയത്. കെ.എം മാണിക്കെതിരെ ആരോപണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സര്‍ക്കാര്‍ മുഴുവന്‍ ബാറുകളും അടച്ചു പൂട്ടുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. എക്‌സൈസ് മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. പണം നല്‍കാന്‍ വൈകുന്നത് കൊണ്ടായിരിക്കും തീരുമാനം വൈകുന്നത്. കാലം കണക്കു ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഇപ്പോള്‍ 20 കോടിയുടെ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10