പരസ്യ വിചാരണ: പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽനിന്ന് 1,75,000 രൂപ ഈടാക്കാൻ ഉത്തരവ്

Jaihind Webdesk
Wednesday, July 13, 2022

തിരുവനന്തപുരം: ആറ്റിങ്ങലിൽ എട്ടു വയസുകാരിയെ അവഹേളിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. കോടതി ചിലവ് ഉൾപ്പെടെ ഒന്നേമുക്കാൽ ലക്ഷം രൂപ പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ആഭ്യന്തരവകുപ്പിന്‍റെ നടപടി. പെൺകുട്ടിക്ക് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശിച്ച് ആറ് മാസത്തിന് ശേഷമാണ് സർക്കാർ നടപടി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 നായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത പരസ്യവിചാരണ ചെയ്ത് അപമാനിച്ചത്. നടുറോഡിൽ പെൺകുട്ടിയെ വിചാരണ ചെയ്ത വനിതാ പോലീസ് അച്ഛനെയും മകളെയും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്നും ഭീഷണിപ്പെടുത്തി. പോലീസുകാരിയുടെ മൊബൈൽ ഫോൺ പിന്നീട് ബാഗിൽനിന്നു തന്നെ കണ്ടു കിട്ടി. പോലീസുകാരുടെ പരസ്യവിചാരണ 8 വയസുകാരിയെ മാനസികമായി തളർത്തി. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് പെൺകുട്ടിക്കു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരിയായ രജിത എന്ന പൊലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്. ജയചന്ദ്രനും മകൾക്കും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനും 25000 രൂപ കോടതിയിൽ കെട്ടിവെക്കാനും ഡിസംബർ 22-ാം തീയതി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടതെങ്കിലും ആറു മാസത്തിനു ശേഷമാണ് സർക്കാർ ഒരു നിലപാടിലേക്ക് എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് 1,50,000 രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ നിലപാട്. പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീൽ നൽകി. എന്നാൽ നഷ്ടപരിഹാരം നൽകാമെന്നും തുക ഉദ്യോസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നും സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.