എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു; നമ്പി രാജേഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു, അവസാനമായി കണ്ട് അമൃത

Jaihind Webdesk
Thursday, May 16, 2024

 

തിരുവനന്തപുരം: എയര്‍ ഇന്ത്യ സമരം നടുക്കുനൊരു നൊമ്പരമായി മാറിയ പ്രവാസി നമ്പി രാജേഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു.  അതേസമയം രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. എസ് എച്ച്ഒ സുധീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ബന്ധുക്കള്‍ തീരുമാനിച്ചത്. സംസ്കാരചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.

മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഹൃദ്രോഗബാധയെത്തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിയ്ക്കു ശേഷം ചികിത്സയില്‍ മസ്‌കറ്റില്‍ കഴിയുമ്പോഴാണ് ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് വിട പറഞ്ഞത്. തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭര്‍ത്താവിന്‍റെ അടുക്കലേക്ക് എത്തുവാന്‍ അമൃത പല കുറി വിമാനത്താവളത്തില്‍ എത്തിയെങ്കിലും എയര്‍ ഇന്ത്യ സമരം വില്ലനായി മാറുകയായിരുന്നു. ഇതിനിടയിലാണ് രാജേഷ് വിട പറഞ്ഞത്.

ഇന്ന് രാവിലെയാണ് നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. എന്നാല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാതെ  എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലെത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു ബന്ധുക്കള്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്നായിരുന്നു അമൃതയ്ക്ക് തന്‍റെ ഭർത്താവിന്‍റെ അടുത്തെത്താന്‍ കഴിയാതെ വന്നത്. രാജേഷിന്‍റെ മൃതദേഹം  കരമനയിലെ വീട്ടിൽ പൊതുദ‍ര്‍ശനത്തിന് വെച്ച ശേഷം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.