പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു

Jaihind Webdesk
Wednesday, March 30, 2022

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പോലീസ് എടുത്ത കേസില്‍ കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു. ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെ 57 പേരെയാണ് വെറുതെ വിട്ടത്. പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

2019 ഡിസംബർ 21ന് പൗരത്വ പ്രതിഷേധത്തിന്‍റെ ഭാഗമായി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചെന്നായിരുന്നു കേസ്.  പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കല്‍, പൊലീസുകാരെ ദേഹോപദ്രവം ഏല്‍പ്പിച്ചു തുടങ്ങി പത്ത് വകുപ്പുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.

ടി സിദ്ദിഖ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺകുമാർ, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് എന്നിവരുള്‍പ്പെടെ 57 പേരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.  കേസിൽ പ്രവര്‍ത്തകര്‍ അഞ്ച് ദിവസം നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

അതേസമയം പൗരത്വ ബില്ലിൽ ഞങ്ങളുണ്ട്‌ കൂടെ എന്ന് പറയുകയും പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയും ജയിലിലടയ്ക്കുകയുമായിരുന്നു പിണറായി പോലീസ്‌ ചെയ്തതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ആട്ടിൻ തോലണിഞ്ഞ ചെന്നായയെ പോലെയാണ് പിണറായി സര്‍ക്കാരിന്‍റെ നടപടി.  കേന്ദ്രം ഭരിക്കുന്ന മോദിയുടേയും അമിത്‌ ഷായുടേയും ആഗ്രഹങ്ങൾ നടത്തിക്കൊടുക്കുകയാണ് പിണറായി ചെയ്യുന്നത്. ഒപ്പം നിന്ന ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.