പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നനഞ്ഞ പടക്കം; കേരളത്തെ വര്‍ഗീയവത്കരിക്കന്‍ ശ്രമിച്ചു; കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, April 25, 2023

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ ധൃുവീകരിച്ചും വര്‍ഗീയവത്കരിച്ചും രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഹീനശ്രമമാണ് പ്രധാനമന്ത്രി കേരളത്തില്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. ജനങ്ങളെ സംയോജിപ്പിക്കുന്ന പ്രഗത്ഭരായ പ്രധാനമന്ത്രിമാരെ കാണുകയും കേള്‍ക്കുകയും ചെയ്ത കേരളത്തിന് ഇതു നടാടെയുള്ള കയ്‌പേറിയ അനുഭവമാണ്.

സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളെ പൂര്‍ണമായി അവഗണിച്ചും അപമാനിച്ചുമാണ് പ്രധാനമന്ത്രി കേരളത്തില്‍ പര്യടനം നടത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയിലെ ഒരു നേതാവ് കര്‍ണാടകത്തില്‍ ഇവരുടെ വോട്ടുവേണ്ടെന്നുപോലും തുറന്നടിച്ചു. അതു തന്നെയാണ് പ്രധാനമന്ത്രി ഇവിടെയും പറയാതെ പറഞ്ഞത്. മറ്റൊരു വിഭാഗത്തെ കണ്ടെങ്കിലും അവരുടെ ഇടയിലും വിഭജനം ഉണ്ടാക്കി ചിലരെ കാണാന്‍ കൂട്ടാക്കിയില്ല. ഒരു ബിജെപി നേതാവിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുമെങ്കിലും ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുന്നത് അചിന്തനീയമാണെന്ന് സുധാകരന്‍ പറഞ്ഞു.

പരസ്പര ബഹുമാനത്തോടെയും സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും മൂന്നു പ്രബല സമുദായങ്ങള്‍ ജീവിക്കുന്നിടത്താണ് നരേന്ദ്രമോദി വിഭജന, ധൃവീകരണ അടവുകളുമായി എത്തിയത്. കേരളത്തിന്റെ ജനാധിപത്യ മതേതരത്വ ശ ശക്തി ഇതാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ മസ്തകത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ ആഞ്ഞടിക്കുന്നത്. മതേതരത്വത്തെ തകര്‍ക്കാന്‍ ബിജെപി വര്‍ഷങ്ങളായി നടത്തുന്ന പരിശ്രമങ്ങളില്‍ എണ്ണപകരാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഇതിനെ ചെറുത്തുതോല്പിക്കാന്‍ കേരളത്തില്‍ മതേതര, ജനാധിപത്യ ശക്തിയുണ്ടെന്ന് സംഘപരിവാരങ്ങള്‍ ഓര്‍ക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

ക്രൈസ്തവ മേലധ്യക്ഷന്‍മാരെ കണ്ട പ്രധാനമന്ത്രി ക്രൈസ്തവര്‍ക്കെതിരേ രാജ്യമെമ്പാടും നടക്കുന്ന ആക്രമണങ്ങളെ അപലപിക്കാനോ, ഇനിയത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കാനോ തയാറായില്ല. അവര്‍ മുന്നോട്ടുവച്ച ആശങ്കകളോടും ആവശ്യങ്ങളോടും പരാതികളോടും പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. അതു വരുമെന്നാരും പ്രതീക്ഷിക്കുകയും വേണ്ട. പ്രധാനമന്ത്രിയുടെ വികസന പരിപാടികളില്‍ നിന്ന് പ്രതിപക്ഷനേതാവിനെപ്പോലും മാറ്റിനിര്‍ത്തുകയാണ് മോദി- പിണറായി കൂട്ടുകെട്ട് ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു.

കേരളം ആവേശത്തോടെ കാത്തിരുന്ന റബറിന് 300 രൂപ, എയിംസ്, ശബരിറെയില്‍, സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം തുടങ്ങിയവയൊന്നും പ്രഖ്യാപിക്കാതെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നനഞ്ഞ പടക്കമായിരുന്നു. ബിജെപി കൊട്ടിഘോഷിച്ചു നടത്തിയ ‘യുവം സംവാദം’ ചോദ്യങ്ങളോ, ആശയകൈമാറ്റങ്ങളോ ഇല്ലാതെ മറ്റൊരു മന്‍കീ ബാത്തായി. ചോദ്യങ്ങള്‍ ഉന്നയിക്കാനും സംവദിക്കാനുമെത്തിയ യുവജനത പൊരിവെയിലത്ത് കാത്തിരുന്നു കരിഞ്ഞുപോയതു മിച്ചം.

രാജധാനി എക്‌സ്പ്രസ് (140 കിമീ സ്പീഡ്), ശതാബ്ദി എക്‌സ്പ്രസ് (150 കിമീ സ്പീഡ്), ഗരീബ്‌രഥ് എക്‌സ്പ്രസ് (130 കിമീ സ്പീഡ്), ഡുറന്റോ എക്‌സ്പ്രസ് (140 കിമീ സ്പീഡ്) തുടങ്ങിയ അനേകം അതിവേഗ ട്രെയിനുകള്‍ക്ക് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ തുടക്കമിട്ടപ്പോള്‍ അതൊന്നും കൊട്ടിഘോഷിച്ചില്ലെന്ന് കേരളത്തിലൊരു ട്രെയിന്‍ കൊണ്ടുവന്നിട്ട് ആഘോഷമാക്കിയ സംഘപരിവാരങ്ങളുടെ അറിവിലേക്ക് ചൂണ്ടിക്കാട്ടുവെന്നും സുധാകരന്‍ പറഞ്ഞു.