രാജാവിന്‍റെ സദസ്സിലെ വിദൂഷകരാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ: പ്രകാശ് രാജ്

Jaihind Webdesk
Monday, April 22, 2024

തിരുവനന്തപുരം: രാജാവിന്‍റെ സദസ്സിലെ വിദൂഷകരാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരെന്ന് പ്രശസ്ത നടൻ പ്രകാശ് രാജ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലജ്ജാകരമെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെയും ബിജെപിയെയും രാജീവ് ചന്ദ്രശേഖറിനെയും തുറന്നു വിമർശിച്ചും പരിഹസിച്ചുമാണ് തലസ്ഥാനത്തെത്തിയ പ്രകാശ് രാജ് വാർത്താസമ്മേളനം നടത്തിയത്.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ ട്രോളി കൊണ്ടാണ് പ്രകാശ് രാജ് തലസ്ഥാനത്ത് വാർത്താസമ്മേളനം ആരംഭിച്ചത്. കർണാടകയിൽ നിന്നും മുങ്ങിയ ഒരാളെ തപ്പിയാണ് താൻ കേരളത്തിൽ എത്തിയതെന്ന് പ്രകാശ് രാജ് പരിഹസിച്ചു. രാജാവിന്‍റെ സദസ്സിലെ വിദൂഷകരാണ് രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവരെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതകളുടെ വികസനമാണ് ബിജെപി നടത്തുന്നതെന്നും എംപിമാരെയും എംഎല്‍എമാരെയും വാങ്ങാൻ എവിടെനിന്നാണ് ബിജെപിക്ക് പണം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ലജ്ജാകരമെന്ന് അദേഹം കുറ്റപ്പെടുത്തി. ജനാധിപത്യം സംരക്ഷിക്കാനുള്ള വലിയ തിരഞ്ഞെടുപ്പാണിതെന്നും
നമുക്ക് ലഭിച്ച ഏറ്റവും മികച്ച രാഷ്ട്ര തന്ത്രജ്ഞനാണ് ശശി തരൂർ എന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഫാസിസത്തിനെതിരെയാണ് താൻ നിലകൊള്ളുന്നതെന്നും പോരാടുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.