വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന എസ്എഫ്ഐ നേതാക്കളെ പോലീസ് സംരക്ഷിക്കുന്നു; അധ്യാപകരെയും പ്രതികളാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, February 29, 2024

 

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റനറി കോളജില്‍ എസ്എഫ്ഐ നേതാക്കള്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അറസ്റ്റ് ചെയ്യാതെ എസ്എഫ്ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പോലീസ് ചെയ്യുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമര പരിപാടികളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നത്. ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്എഫ്ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ടിപിയുടെ തലച്ചോറ് തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് സിപിഎം പറഞ്ഞപ്പോള്‍ ചാലക്കുടിയിലെ എസ്ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ട് തല്ലുമെന്നാണ് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞത്. ക്യാമ്പസുകളിലെ ക്രിമിനല്‍ സംഘമായി എസ്എഫ്ഐ മാറി. സിദ്ധാര്‍ത്ഥന് സംഭവിച്ചത് തങ്ങളുടെ മക്കള്‍ക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കള്‍. എന്നിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായാണ് പോലീസ് പ്രതികരിക്കുന്നതെന്നും ഇവിടെ ആര്‍ക്കാണ് നീതി കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ക്രൂരമായ റാഗിംഗും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവെക്കുകയാണ് ചെയ്തത്. ഇത്തരം അധ്യാപകര്‍ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന്‍ പാടില്ലെന്നും അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.