പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ടം; പരീക്ഷാഹാളിൽ നിന്ന് ഇറങ്ങി ഓടിയത് ഉദ്യോഗാർഥിയുടെ സഹോദരന്‍

Jaihind Webdesk
Friday, February 9, 2024

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസില്‍ പുതിയ വെളിപ്പെടുത്തൽ. ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനാണെന്ന് പോലീസ് സംശയിക്കുന്നു. അമൽജിത്തിന് വേണ്ടി പരീക്ഷയെഴുതിയത് അഖിൽജിത്താണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെയാണ് പരീക്ഷാഹാളിൽ നിന്ന് അഖിൽജിത്ത് ഓടിരക്ഷപ്പെട്ടത്. അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്താണെന്നും പോലീസ് കണ്ടെത്തി. ഇരുവരും ഇപ്പോൾ ഒളിവിലാണ്.

പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. ഇയാള്‍ പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നേമം മേലാംകോട് സ്വദേശി അമല്‍ജിത്ത് എന്ന പേരിലാണ് പരീക്ഷ എഴുതാന്‍ എത്തിയത്. അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പിട്ട ഇയാള്‍ ഡ്രൈവിങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കിയത്.