‘ഗുജറാത്ത് സന്ദര്‍ശനത്തിന് പിന്നില്‍ പിണറായി-സംഘപരിവാര്‍ ഗൂഢാലോചന’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, April 30, 2022

പത്തനംതിട്ട: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ ബിജെപി ഭരണത്തിന് ദേശീയതലത്തില്‍ മാന്യത നല്‍കുന്നതിന് വേണ്ടി ബിജെപിയും കേരളത്തിലെ സിപിഎമ്മും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശിച്ചതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം-സംഘപരിവാര്‍ അവിശുദ്ധ ബന്ധത്തിന്‍റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

2013 ല്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചതിനെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി രൂക്ഷമായാണ് വിമര്‍ശിച്ചത്. വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന സംസ്ഥാനത്ത് കേരളത്തിലെ ഒരു മന്ത്രി പോയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുമതിയോടെയാണെന്നും ബിജെപിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നുമായിരുന്നു പിണറായി പറഞ്ഞത്.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പായി കേരളത്തിലെ ചീഫ് സെക്രട്ടറി അവിടെ പോകാന്‍ തീരുമാനിക്കുകയും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശ പ്രകാരമാണ്. കേരള മോഡലില്‍ അഭിമാനിച്ചിരുന്ന സിപിഎം നേതാക്കാള്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലില്‍ അഭിമാനിക്കുന്നത് വളരെ വിചിത്രമാണ്. സിപിഎം-സംഘപരിവാര്‍ അവിശുദ്ധ ബന്ധത്തിന്‍റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പോലും ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ വാഴ്ത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ അധികാരത്തില്‍ എത്തിക്കുക എന്ന ദുഷ്ടലക്ഷ്യമാണ് കേരളത്തിലെ സിപിഎമ്മിന്. പാര്‍ട്ടി കോണ്‍ഗ്രസിലെ സ്വാഗത പ്രസംഗത്തില്‍ പോലും മോദിക്കോ ബിജെപിക്കോ സംഘപരിവാറിനോ എതിരെ ശബ്ദിക്കാതിരുന്ന പിണറായി വിജയന്‍ സംഘപരിവാറുമായി ഉണ്ടാക്കിയിരിക്കുന്ന ബാന്ധവത്തിന്‍റെ ഉദാഹരണമാണ് ഗുജറാത്ത് സന്ദര്‍ശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില തകര്‍ന്ന് തരിപ്പണമായിരിക്കുന്ന സാഹചര്യത്തിലും സില്‍വര്‍ ലൈനുമായി പോകുന്നതിനെ യുഡിഎഫ് ശക്തിയായി എതിര്‍ക്കുക തന്നെ ചെയ്യും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക നില വ്യക്തമാക്കുന്നതിന് ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സിപിഐയുടെ പല പ്രവര്‍ത്തകരും കെ റെയില്‍ കുറ്റി ഊരി എറിയാന്‍ യുഡിഎഫിനൊപ്പമുണ്ട്. കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുമെന്ന് പറയുന്ന കാനം രാജേന്ദ്രന്‍ ആദ്യം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും അദ്ദേഹം തിരുവല്ലയില്‍ പറഞ്ഞു.