ചർച്ചകള്‍ക്ക് പിന്നില്‍ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ഗൂഢലക്ഷ്യം; പിണറായി-കോടിയേരി അജണ്ട കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിൽ വേണ്ടെന്ന് കെ മുരളീധരന്‍ എംപി

Jaihind Webdesk
Wednesday, January 19, 2022

കോഴിക്കോട് : കോൺഗ്രസിന് നേരെ വർഗീയ പരാമർശം നടത്തിയ കോടിയേരിക്ക് മറുപടിയുമായി കെ മുരളീധരൻ എംപി. പിണറായി വിജയന് ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ഇപ്പോഴത്തെ ചർച്ചകളുടെ പിന്നിലെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും ഇതുവരെ പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. കോണ്‍ഗ്രസിന്‍റെ മതേതരത്വ മുഖം നഷ്ടപ്പെടുത്താന്‍ ആയിരം കോടിയേരിമാര്‍ വന്നാലും കഴിയില്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

പ്രതിപക്ഷത്തെ നയിക്കുന്നവരിൽ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല എന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഇതിന് മറുപടിയായിട്ടായിരുന്നു മുരളീധരന്‍റെ പ്രതികരണം.

‘ഇതുവരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതിന്‍റെ പിന്നിൽ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്. അത് പിണറായിക്കു ശേഷം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കാനുള്ള ചരടുവലിയുടെ ഭാഗമാണ്. പിണറായി-കോടിയേരി അജണ്ട നടപ്പാകാനാണ് ശ്രമം. പക്ഷെ അത് കോൺഗ്രസിന്‍റെ അക്കൗണ്ടിൽ വേണ്ട’ – കെ മുരളീധരന്‍ എംപി പറഞ്ഞു.

കോൺഗ്രസ്‌ മതേതര പാർട്ടി അല്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും കോൺഗ്രസുമായി സഖ്യമില്ല എന്ന് എന്ന് പറയാൻ കോടിയേരിക്ക് ധൈര്യമുണ്ടോ എന്ന് കെ മുരളീധരൻ എംപി ചോദിച്ചു. മോദിക്ക് അമിത് ഷാ എങ്ങനെ ആണോ അതുപോലെയാണ് പിണറായിക്ക് കോടിയേരി. കമ്യൂണിസ്റ്റുകാർ ഇങ്ങനെ പച്ചയ്ക്ക് വർഗീയത പറയുന്നത് ശരിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. പച്ചയ്ക്ക് വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ രാജ്യത്ത് നിയമമുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയാലും കോടിയേരി ബാലകൃഷ്ണന്‍ ആയാലും, എല്ലാവര്‍ക്കും ബാധകമാണ്. പക്ഷെ ഭരിക്കുന്നവരുടെ ഇംഗിതമനുസരിച്ച് പൊലീസിനെയും നിയമത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.  അതിന്‍റെ ഭാഗമായിട്ടാണ് കോടിയേരിയുടെ പ്രസ്താവനയെയും കാണുന്നതെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.

കോൺ​ഗ്രസിന്‍റെ മതേതരത്വത്തിന് സർട്ടിഫിക്കറ്റ് തരാൻ കോടിയേരി വരണ്ടെന്നും കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് അതിനുള്ള യോ​ഗ്യതയില്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടമാണ് നടക്കുന്നത്. കൊവിഡ് നിയന്ത്രിക്കുന്നതിലും സർക്കാർ പരാജയമാണെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.