ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത പിണറായി കാട്ടിയില്ല; അല്പത്തമെന്ന് കെ. സുധാകരന്‍ എംപി

Jaihind Webdesk
Sunday, October 15, 2023

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘടാനവേദിയില്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാന്‍ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ. സുധാകരന്‍ എംപി. തുറമുഖ പദ്ധതിയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ എല്ലായിടത്തും മുന്‍ മുഖ്യമന്ത്രിമാരെ പൂര്‍ണ്ണമായി അവഗണിച്ചു. അല്പത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

അന്തരാഷ്ട്ര ലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഏതു വിധേനയും ഇല്ലാതാക്കാന്‍ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5,000 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വെച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചു. അന്താരാഷ്ട്ര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചു എന്നു സംശയിക്കണം. ലോബി ഇടപാടില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും കെ. സുധാകരന്‍ ആരോപിച്ചു. അദാനിയുടെ ആളുകള്‍ ഉമ്മന്‍ ചാണ്ടിയെയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോള്‍ അതില്‍ വീഴാതിരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കള്‍ പ്രതികരിക്കണം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്കരിക്കാൻ ശേഷിയില്ലാതെ ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവെച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടി തുടങ്ങിവെക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയില്‍ വീണ്ടും കല്ലിട്ട് സായൂജ്യമടയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ. സുധാകരന്‍ പരിഹസിച്ചു. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്‍റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിനു സാധിച്ചില്ലെന്നും കെ. സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി.