ആർഷോയ്ക്ക് ആദ്യ സെമസ്റ്ററില്‍ 100, രണ്ടാം സെമസ്റ്ററില്‍ പൂജ്യം; മഹാരാജാസിലെ അഞ്ച് വർഷത്തെ പരീക്ഷാ നടത്തിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

Jaihind Webdesk
Thursday, June 15, 2023

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ വീണ്ടും മാർക്ക് വിവാദത്തിൽ. ബിരുദ പരീക്ഷയിൽ ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറുമാർക്കും നേടിയെങ്കിൽ അത് രണ്ടാം സെമസ്റ്ററിലായപ്പോൾ പൂജ്യമായി. സ്വയംഭരണ പദവിയുള്ള എറണാകുളം മഹാരാജാസ് കോളേജിൽ അഞ്ച് വർഷത്തെ ഇന്‍റഗ്രേറ്റഡ് ആർക്കിയോളജി എന്ന വിഷയത്തിലാണ് ആർഷോ പഠനം തുടരുന്നത്. ഇതോടെ മഹാരാജാസ് കോളേജിലെ അഞ്ച് വർഷത്തെ പരീക്ഷാ നടത്തിപ്പും ഫലങ്ങളും  അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ഗവർണർക്ക് നിവേദനം നല്‍കി.

പി.എം ആർഷോയ്ക്ക് ഒന്നാം സെമസ്റ്ററിൽ ഒരു വിഷയത്തിന് നൂറിൽ നൂറുമാർക്കും മറ്റ് വിഷയങ്ങൾക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. രണ്ടാം സെമസ്റ്ററിന്‍റെ ഇന്‍റേണൽ പരീക്ഷകൾക്ക് മുഴുവൻ മാർക്കായ 20 വരെ ലഭിച്ച ആള്‍ക്കാണ് എഴുത്തു പരീക്ഷയിൽ പൂജ്യം മാർക്കായത്. വധശ്രമകേസില്‍ ജയിലിലായിരിക്കെ സെമസ്റ്റർ പരീക്ഷ എഴുതണമെന്ന ആർഷോയുടെ അപേക്ഷ പരിഗണിച്ച ഹൈക്കോടതി കർശന വ്യവസ്ഥകൾക്ക് വിധേയമായി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് പരോൾ അനുവദിക്കുകയായിരുന്നു.

രണ്ടാം സെമസ്റ്ററിൽ എല്ലാവിഷയങ്ങൾക്കും പൂജ്യം മാർക്ക് വാങ്ങിയ ഒരാള്‍ ആദ്യ സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിലെ ദുരൂഹത പരിശോധിക്കണമെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് വിദ്യാർത്ഥിയുടെ ഹാജർ, ക്ലാസ്‌ മുറിയിലെ പ്രകടനം എന്നിവ വിലയിരുത്തി ഇന്‍റേണൽ മാർക്കുകൾ നിശ്ചയിക്കുന്നത്. ഓരോ വിഷയത്തിലും എഴുത്തു പരീക്ഷയുടെ 80 മാർക്കിനൊപ്പം അധ്യാപകർ നൽകുന്ന ഇന്‍റേണൽ മാർക്ക്‌ കൂടി ചേർത്താണ് ഓരോ വിഷയത്തിന്‍റെയും മൊത്തം മാർക്ക്‌ നിശ്ചയിക്കുന്നത്.

ഓട്ടോണമസ് പദവിയുള്ള മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പും മാർക്ക് ലിസ്റ്റ് തയാറാക്കലും സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തെ എല്ലാ പരീക്ഷാഫലങ്ങളും പരിശോധിക്കാൻ എംജി സർവകലാശാല വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.