‘ആ പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടു’; കായിക മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രന്‍

Jaihind Webdesk
Monday, January 16, 2023

 

തിരുവനന്തപുരം: കാര്യവട്ടം ഏകദിന ക്രിക്കറ്റ് വിവാദത്തില്‍ കായിക മന്ത്രി വി അബ്ദുറഹിമാനെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്ന കായിക മന്ത്രിയുടെ പരാമർശം വരുത്തി വച്ച വിന ഇന്നലെ കണ്ടെന്ന് പന്ന്യൻ രവീന്ദ്രന്‍ കുറ്റപ്പെടുത്തി. നഷ്ടം കെസിഎയ്ക്ക് മാത്രമല്ല സർക്കാരിന് കൂടിയാണെന്ന് അനാവശ്യ പരാമർശം നടത്തിയവർ ഇനിയെങ്കിലും മനസിലാക്കണം. രാജ്യാന്തര മത്സരങ്ങൾ ലഭിക്കാതെ പോകുന്നതിന്‍റെ നഷ്ടം ആരാധകർക്കും സർക്കാരിനുമാണെന്നും വിവാദത്തിന് പകരം വിവേകത്തിന്‍റെ വഴി തെരഞ്ഞെടുക്കണമെന്നും പന്ന്യൻ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പന്ന്യന്‍ രവീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

കാര്യവട്ടം സ്റ്റേഡിയത്തിൽ
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം
കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം
വീരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും
എതിരാളികളെ എറിഞ്ഞൊതുക്കീക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി.
കളിയിലെ
ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്.
ഇത് പരിതാപകരമാണ്.
പ്രധാനപ്പെട്ട മൽസരങൾ
നേരിൽകാണാൻ
ആഗ്രഹിക്കുന്നവർക്ക്
ഇത് തിരിച്ചടിയാകും.
കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്തിതിക്ക് കാരണമായിട്ടുണ്ട്.
കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ
കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്.
വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.
“പട്ടിണി കിടക്കുന്നവർ കളികാണേണ്ട”” “എന്ന പരാമർശം . വരുത്തിവെച്ച വിന ഇ
ന്നലെ നേരിൽകണ്ടു.
നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത്
ആറായിരമായി ചുരുങിയതിൽ വന്ന നഷ്ടം കെ സി എ ക്ക് മാത്രമല്ല
സർക്കാറിന് കൂടിയാണെന്ന്
പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം.
ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ
നഷ്ടം
ക്രിക്കറ്റ് ആരാധകർക്കും
സംസ്ഥാന സർക്കാരിനുമാണ്.