പാലക്കാട് ഷാജഹാന്‍ കൊലപാതകം: പോലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടുപേരെ കാണാനില്ലെന്ന് പരാതി

Jaihind Webdesk
Saturday, August 20, 2022

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. പരാതി അന്വേഷിക്കാൻ കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്‍റെയും ജയരാജിന്‍റെയും അമ്മമാർ പാലക്കാട് കോടതിയെ സമീപിച്ചു. ജയരാജിന്‍റെ അമ്മ ദൈവാനിയും ആവാസിന്‍റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്. മക്കളെ കാണാനില്ലെന്ന ഇവരുടെ പരാതി അന്വേഷിക്കാൻ കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

ആവാസും ജയരാജും പോലീസ് കസ്റ്റഡിയിൽ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ, പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ അഭിഭാഷക കമ്മീഷൻ പരിശോധന നടത്തി. തുടർന്ന് പാലക്കാട് നോർത്ത സ്റ്റേഷനിലും പരിശോധിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരിൽ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്‍റെയും ജയരാജിന്‍റെയും അമ്മമാർ പറഞ്ഞു.

കേസിൽ 8 പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. എന്നാൽ പ്രതികൾ ഇവർ മാത്രമല്ലെന്നും കൂടുതൽ അറസ്റ്റുണ്ടായേക്കാമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. മൂന്നു പേർ കൂടി പ്രതികളാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.