‘അട്ടപ്പാടിയിലേത് ശിശു മരണങ്ങളല്ല, കൊലപാതകങ്ങള്‍’; സർക്കാരിന് അവഗണനയെന്ന് പ്രതിപക്ഷം

Jaihind Webdesk
Thursday, July 14, 2022

Kerala-Niyama-sabha

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അട്ടപ്പാടിയിൽ ഉണ്ടായത് ശിശു മരണങ്ങൾ അല്ല കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ മറുപടി പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്തു. അട്ടപ്പാടിയിലെ ശിശു മരണങ്ങൾ സർക്കാർ അവഗണിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എൻ ഷംസുദീൻ പറഞ്ഞു.

അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ തുറന്നുകാട്ടിയത്. ഉത്തരേന്ത്യയിലല്ല, ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ് സംഭവം നടന്നതെന്ന് എന്‍ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.

അട്ടപ്പാടിയിൽ നടക്കുന്നത് ശിശു മരണമല്ല കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആരോഗ്യ വകുപ്പ് സംവിധാനങ്ങൾ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ മറുപടി പറഞ്ഞ ആരോഗ്യ മന്ത്രിയുടെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. എന്നാൽ റോഡിൽ ചെളി നിറഞ്ഞതിനാൽ വാഹനം കിട്ടാത്തതാണ് കുട്ടിയുടെ മരണ കാരണമെന്നായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്‍റെ വിശദീകരണം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.