സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെന്ന് ഗവർണർ

Jaihind Webdesk
Monday, January 2, 2023

 

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തില്‍ രാജി വെക്കേണ്ടി വന്ന സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.  നിയമോപദേശം തേടുന്നത് സാധാരണ നടപടിയാണ്. ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് കേസ്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് സജി ചെറിയാന് മന്ത്രിസ്ഥാനം  രാജിവെക്കേണ്ടി വന്നത്. തിരിച്ചെടുക്കല്‍ നടപടി സ്വാഭാവികമല്ലെന്നും  സാഹചര്യം മാറിയോ എന്നത് പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കോടതി അന്തിമ തീര്‍പ്പ് അറിയിക്കും മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ അത് ചോദ്യം ചെയ്യാൻ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം ലഭിച്ചത്. ആവശ്യമെങ്കിൽ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതൽ വ്യക്തത തേടാമെന്നും നിയമോപദേശം ലഭിച്ചു.