കെടിയു വിസി നിയമനത്തിന് സ്റ്റേയില്ല; സർക്കാരിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി; കേസ് വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു)വിസിയുടെ നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവും സ്റ്റേയും ഇല്ലെന്ന് ഹൈക്കോടതി. കെടിയു വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ഇടക്കാല ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

വിസിയുടെ പേര് ശുപാര്‍ശ ചെയ്യാനുളള അവകാശം സര്‍ക്കാരിനാണെന്ന് എജി വാദിച്ചു. എന്നാൽ താല്‍ക്കാലിക നിയമനങ്ങള്‍പോലും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചേ നിയമിക്കാനാകൂ എന്ന് ചാന്‍സിലറായ ഗവര്‍ണറുടെ അഭിഭാഷകന്‍ വാദിച്ചു. ഇടക്കാല ഉത്തരവ് വേണമെന്ന് എജി ആവശ്യപ്പെട്ടു. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസിലർ ഉൾപ്പെടെ എതിർകക്ഷികൾക്കെല്ലാം നോട്ടീസയക്കാന്‍ നിർദേശിച്ചു.

ഇപ്പോൾ നിയമനം സ്റ്റേ ചെയ്യുകയാണെങ്കിൽ സാങ്കേതിക സർവകലാശാലയ്ക്ക് വിസി ഇല്ലാതാകും. അതുകൊണ്ട് നിയമനം ഇപ്പോള്‍ സ്റ്റേ ചെയ്യാനാകില്ലെന്നും വെളളിയാഴ്ച കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

Comments (0)
Add Comment