യുഎഇയില്‍ ജോലി ‍ മാറാന്‍ ഇനി വിലക്ക് ഇല്ല ; പ്രൊബേഷന്‍ കാലയളവ് ആറ് മാസത്തില്‍ കൂടാൻ പാടില്ല ; തൊഴിൽ രേഖകൾ പിടിച്ചുവെയ്ക്കരുത് ; 2-2-22 മുതല്‍ സമഗ്ര മാറ്റത്തിന് യുഎഇ

Elvis Chummar
Tuesday, November 16, 2021

ദുബായ് : യുഎഇയില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ മികച്ച സംരക്ഷണം നല്‍കുന്ന നിയമം 2022 ഫെബ്രുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച്, ഇനി രാജ്യത്ത് തൊഴിലാളികളുടെ പ്രൊബേഷന്‍ കാലയളവ് ആറു മാസത്തില്‍ കൂടരുതെന്നും തൊഴിലാളികളുടെ രേഖകള്‍ കമ്പനികള്‍ അനധികൃതമായി പിടിച്ചുവെക്കരുതെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

യുഎഇ തൊഴില്‍ നിയമത്തില്‍ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാനമായ ഭേദഗതിയാണിത്. ഇതനസരിച്ച്,
യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നിയമം, കൂടുതല്‍ മികച്ചതാക്കുന്ന ഈ നിയമം, 2022 ഫെബ്രുവരി മാസം രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരും. ഇപ്രകാരം, തൊഴിലാളികളുടെ പ്രോബേഷന്‍ കാലയളവ് ഇനി ആറു മാസത്തില്‍ കൂടാന്‍ പാടില്ല. പല കമ്പനികളും ഇത് തെറ്റായി ഉപയോഗിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്. ഇതോടൊപ്പം, തൊഴിലാളികളുടെ രേഖകള്‍ അനധികൃതമായി പിടിച്ചുവെക്കരുതെന്നും നിയമത്തില്‍ പറയുന്നു. ഇതോടൊപ്പം, ഒരു ബിസിനസ് സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഇനി തൊഴില്‍ വിലക്ക് ഇല്ലാതാകും. ഒപ്പം, തൊഴില്‍ കാലാവധി കഴിഞ്ഞാല്‍, രാജ്യം വിടാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കാനാകില്ല. അത് തൊഴിലാളിയുടെ പൂര്‍ണ്ണമായ അവകാശമായി കണക്കാക്കും. ഇതോടെ, തൊഴിലാളികള്‍ക്ക് എതിരെ അനാവശ്യമായി ഏര്‍പ്പെടുത്തുന്ന വിലക്കും ഇനി ഇല്ലാതാകും.

യു.എ.ഇ. മാനവവിഭവ ശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് പുതിയ തൊഴില്‍ബന്ധങ്ങള്‍ നിയന്ത്രിക്കുന്ന പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്. വിവിധ തൊഴില്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതും, തൊഴില്‍ മേഖലയെ മികച്ച രീതിയില്‍ നയിക്കാനും പുതിയ നിയമം സഹായകരമാകും. കൂടാതെ, തൊഴിലാളികള്‍ക്ക് അതിക്രമങ്ങളില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷണം നല്‍കാനും, വനിതകള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനും ഈ നിയമം സഹായിക്കും. സാങ്കേതിക പുരോഗതി മൂലവും കോവിഡ് സാഹചര്യവും മൂലവും മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ രംഗം പരിഗണിച്ചാണ് ഈ പുതിയ മാറ്റങ്ങള്‍. ഇതോടൊപ്പം, ഫുള്‍ടൈം, പാര്‍ടൈം, താല്‍കാലിക ജോലികള്‍ക്കും ഈ നിയമം സഹായകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.