കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു; അതീവ ജാഗ്രത; കണ്‍ട്രോള്‍ റൂം തുറന്നു

Jaihind Webdesk
Tuesday, September 12, 2023

കോഴിക്കോട് : പനി ബാധിച്ച് മരണപ്പെട്ട 2 പേർക്കും നിപ രോഗം സ്ഥിരീകരിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ശ്രവ പരിശോധനാ ഫലത്തിലാണ് നിപ്പ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അതേസമയം നിപയെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് പൂർണ്ണ സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണജോർജ് പറഞ്ഞു. നിലവിൽ സമ്പർക്കപട്ടികയിലുള്ള 75 പേരാണുള്ളത്. കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആരോഗ്യവകുപ്പിന്റെ സമഗ്രമായ യോഗം ചേർന്നിട്ടുണ്ടായിരുന്നു.കുറ്റ്യാടിയിൽ വച്ച്
മുഹമ്മദ്‌ റിയാസിന്റെ നേതൃത്തതിൽ അവലോകന യോഗം ചേർന്നു.പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡണ്ടുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷമാണ് മന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
സ്വകാര്യ ആശുപത്രികളിലാണ് നിപ ലക്ഷണങ്ങളോടെ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആദ്യം മരിച്ചയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനും ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ കണ്ടതോടെ നിപ സംശയം ബലപ്പെട്ടു. എന്നാല്‍, ഇതിന് മുൻപ് തന്നെ ആദ്യം മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചിരുന്നു. രണ്ടാമത് മരിച്ചയാളുടെ സാമ്പിളാണ് പൂനൈ വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചിരുന്നത്. പ്രാഥമിക സമ്പർക്കം ഉള്ള 75 പേരാണ് ഇപ്പോൾ സമ്പർക്കപട്ടികയിൽ ഉള്ളത്. അതേസമയം 6 മണിക്ക് എല്ലാ വകുപ്പുകളെയും ചേർത്തുകൊണ്ട് യോഗം ചേരും
2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള പഞ്ചായത്തുകളിലാണ് വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.