ലാവലിനില്‍ ദിലീപ് രാഹുലന്‍ പിടിക്കപ്പെട്ടാല്‍ പലരും കുടുങ്ങും; കേരള മുഖ്യമന്ത്രിയ്ക്ക് അടുത്തബന്ധം; മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും നല്‍കിയത് ദിലീപാണെന്നും ദുബായില്‍ മുന്‍ സ്റ്റാഫിന്‍റെ വെളിപ്പെടുത്തല്‍; മുഖ്യമന്ത്രിക്ക്  ‘പിറന്നാള്‍ ഷോക്ക് ‘  ? | VIDEO

B.S. Shiju
Saturday, May 23, 2020

ദുബായ് : വിവാദമായ ലാവലിന്‍ കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കൂടുതല്‍ ആരോപണങ്ങളുമായി ദീലിപ് രാഹുലിന്‍റെ കമ്പനി സി എഫ് ഒ ദുബായില്‍ രംഗത്ത് വന്നു. ദുബായില്‍ നിന്നും മുങ്ങിയ ദിലീപ് രാഹുല്‍, ഇന്‍റര്‍പോള്‍ വഴി പിടിക്കപ്പെട്ടാല്‍, പല പ്രമുഖരും കുടുങ്ങുമെന്നും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയായിരുന്നു, ശ്രീനിവാസന്‍ നരസിംഹന്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസിലെ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപ് രാഹുലന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മാനേജരായിരുന്നു ശ്രീനിവാസന്‍. താന്‍ കഴിഞ്ഞ ദിവസം ദുബായില്‍ അറസ്റ്റിലായി എന്ന ചില മാധ്യമങ്ങളിലെ വാര്‍ത്ത, തെറ്റാണെന്നും അദേഹം പറഞ്ഞു. പിണറായിയുടെ മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത് ദിലീപാണെന്നും ഇതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും  ആരോപിച്ചു. ദുബായിലെ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന, വെര്‍ച്വല്‍ വീഡിയോ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇപ്പോഴത്തെ വിവാദത്തിന്‍റെ കാരണം

ലാവലിന്‍  ഇടപാടുകളിലെ ഇടനിലക്കാരന്‍ എന്ന നിലയില്‍ ആരോപിക്കപ്പെട്ട, ദിലീപ് രാഹുലനും, മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള അടുത്ത ബന്ധമാണ്, ശ്രീനിവാസന്‍ നരസിംഹന്‍ എന്ന ദിലീപിന്‍റെ പഴയ വിശ്വസ്തന്‍, ദുബായില്‍ വെര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനം വഴി ആരോപിച്ചത്. ദിലീപ് രാഹുലിന്‍റെ പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസ് എന്ന കമ്പനിയില്‍, മാനേജരായും പിന്നീട്,  ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും ശ്രീനിവാസന്‍ ജോലി ചെയ്തിരുന്നു. 2016 വര്‍ഷത്തില്‍ ദിലീപ് രാഹുല്‍, വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയെന്നാണ് കേസ്. ഇപ്രകാരം, ഈജ്പിത്ത് കേന്ദ്രമായ ഒരു ബാങ്കിന്‍റെ വിധി യുഎഇയില്‍ വരാനിരിക്കെയാണ് ഇപ്പോഴത്തെ പുതിയ വിവാദം. ദിലീപ് രാഹുലന് എതിരെ ഇപ്രകാരം 37 മില്യണ്‍ ദിര്‍ഹത്തിന്‍റെ ( ഏകദേശം 74 കോടി രൂപ ) ബാങ്ക് തട്ടിപ്പ് കേസിലാണ് ഈ വിധി യുഎഇയില്‍ വരാനിരിക്കുന്നത്.
ഇതിനിടെയാണ് തനിക്കെതിരെയുള്ള പുതിയ നാടകമെന്നും അദേഹം ആരോപിച്ചു.  

‘തന്നെ ആരും അറസ്റ്റു ചെയ്തിട്ടില്ല ; പാസ്‌പോര്‍ട്ട് എന്‍റെ കൈയ്യില്‍’

ഇതിനിടെ, കമ്പനി മനേജര്‍ ശ്രീനിവാസന്‍ നരസിംഹന്‍ , ദുബായില്‍ അറസ്റ്റിലായി എന്നത് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ മാത്രമായി വന്ന വാര്‍ത്തയെ ശ്രീനിവാസന്‍ എന്ന തമിഴ്‌നാട് സ്വദേശി നിഷേധിച്ചു. കൊവിഡ് കാലത്ത് അടിയന്തര വാര്‍ത്തസമ്മേളനം ( വെര്‍ച്വല്‍)  നടത്തി ആരോപണം ഉന്നയിച്ചത് ചില കാര്യങ്ങള്‍ തുറന്ന് പറയാനാണ്. ചില എജന്‍സികളാണ് ഇതിന് പിന്നിലെന്നും അദേഹം ആരോപിച്ചു. മലയാളി വ്യവസായി ദിലീപ് രാഹുലന്‍റെ കമ്പനിയില്‍ നിന്ന് 760 കോടിയോളം രൂപ കാണാതായ കേസില്‍ പിടിയിലായ കമ്പനി മനേജര്‍ ശ്രീനിവാസന്‍ നരസിംഹന്‍, കോടികളുടെ നിക്ഷേപം ഇന്ത്യയിലും നടത്തിയതായി വിവരം ലഭിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ എവിടെ നിന്നാണ് ആ വിവരം എന്നും അദേഹം ചോദിച്ചു. അതിനുള്ള തെളിവ് ഹാജരാക്കണമെന്നും മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു. ഭാര്യയും മക്കളും ഈ ആരോപണത്തോടെ മാനസികമായി തളര്‍ന്നു. ഇതേ തുടര്‍ന്നാണ്, താന്‍ അറസ്റ്റിലായിട്ടില്ലെന്നും പാസ്‌പോര്‍ട്ട് സഹിതം വാര്‍ത്താസമ്മേളനത്തില്‍ ഹാരജരാക്കിയത്.

‘പിണറായിയുടെ മകന് ലണ്ടനില്‍ സൗകര്യം ഒരുക്കിയെന്ന് ‘

പിണറായിയുടെ മകന് ലണ്ടനില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തത്, ലാവലിന്‍ കേസിലെ ഇടനിലക്കാരന്‍ കൂടിയായ ദിലീപ് രാഹുലന്‍ ആണെന്നും ശ്രീനിവാസന്‍ ആരോപിച്ചു. ദിലീപ് രാഹുല്‍ പിടിക്കപ്പെട്ടാല്‍ പലരും കുടുങ്ങും. കേരള മുഖ്യമന്ത്രിയും ദിലീപ് രാഹുലും അബ്ദുല്‍ നാസറും തമ്മില്‍ അടുത്ത ബന്ധം. കോടികളുടെ രണ്ടു കേസുകളില്‍ ദിലീപിന് എതിരെ കോടതി വിധി വരാനുണ്ട്. അത് മറയ്ക്കാന്‍ ചില മാധ്യമങ്ങളെ ഉപയോഗിച്ച്, തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീനിവാസന്‍ ആരോപിച്ചു. വലിയ ഇടവേളയ്ക്ക് ശേഷം, ലാവലിന്‍ വിവാദം വീണ്ടും രൂക്ഷമാകുകയാണ്. ഇപ്രകാരം ഗുരുതരമായ ആരോപണങ്ങളാണ്, മുഖ്യമന്ത്രി പിണറായിക്ക് എതിരെ ശ്രീനിവാസന്‍ വെളിപ്പെടുത്തിയത്. മെയ് 24ന് എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനം ആഘോഷിക്കുന്ന മുഖ്യന്  പിറന്നാള്‍ ഷോക്ക് കൂടിയായി ഈ വെളിപ്പെടുത്തല്‍ മാറുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.