മുട്ടത്തറയില്‍ കിട്ടിയ കാലുകള്‍ തമിഴ്നാട്ടിലെ ഗുണ്ടാനേതാവിന്‍റേത്; രണ്ട് പേര്‍ കസ്റ്റഡിയില്‍

Jaihind Webdesk
Friday, October 21, 2022

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്വീവേജ് പ്ലാന്‍റിൽ ഉപേക്ഷിച്ച കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. തിരുവനന്തപുരം വലിയതുറ സ്വദേശികളായ മനു രമേശ്, ഷെഹിൻ ഷാ എന്നിവരെയാണ് വലിയതുറ പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മുട്ടത്തറ സ്വീവേജ് പ്ലാന്‍റിൽ നിന്ന് ആഗസ്റ്റ് 14നാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്.

ഓഗസ്റ്റ് 14ന് സ്വീവേജ് പ്ലാന്‍റിൽ ശരീരാവശിഷ്ടം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സ്വീവേജ് പ്ലാന്‍റിൽ നിന്ന് രണ്ട് കാലുകളാണ് കണ്ടെത്തിയത്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ഗുണ്ടാനേതാവ് കനിഷ്കറാണ് കൊല്ലപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വലിയതുറ സ്വദേശികളായ മനു രമേശിനെയും ഷെഹിൻ ഷായേയും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ മനു രമേശ്‌ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. കേസിലെ അന്തർ സംസ്ഥാന ബന്ധവും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ മുട്ടത്തറ പാലത്തിനടിയിൽ നിന്ന് കൊല്ലപ്പെട്ട കനിഷ്കറിന്‍റെ അര വരെയുള്ള ഭാഗം കണ്ടെത്തി. പിന്നീട് മുട്ടത്തറ ബംഗ്ലാദേശ് കോളനിയിലെ മനു രമേശിന്‍റെ വീട്ടിലെത്തി തെളിവെടുപ്പ്. തെളിവെടുപ്പിൽ വീട്ടിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകി.  കൊല്ലപ്പെട്ട കനിഷ്കറിന്‍റെ മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രതികളുമായുള്ള തെളിവെടുപ്പ് തുടരും. കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയും നടത്തി വരികയാണ്.