മുഖ്യമന്ത്രിയുടെ പിഎസ് പദവി ഉപകാരസ്മരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Monday, July 1, 2019

Mullappally-Ramachandran

ആദായ നികുതി വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്ന മുന്‍ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ വരുമാന സ്രോതസുകളെ കുറിച്ച് 2006 ല്‍ ഉയര്‍ന്ന പരാതിയിന്‍ മേല്‍ കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷിച്ച് ഏകപക്ഷീയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ വെള്ളപൂശിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് അന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു.

മുന്‍ ആദായ വകുപ്പിലെ ഉദ്യോഗസ്ഥനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ എന്താണ് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രഗല്‍ഭരും വിശ്വസ്തരുമായ നിരവധി ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ഉള്ളപ്പോഴാണ് ഇത്തരമൊരു തീരുമാനം മുഖ്യമന്ത്രി എടുത്തത്. ഭരണരംഗത്ത് ഒരു മുന്‍പരിചയവും ഈ ഉദ്യോഗസ്ഥാന് അവകാശപ്പെടാനില്ല. തനിക്ക് സഹായം ചെയ്ത ഉദ്യോഗസ്ഥനോട് നന്ദി കാണിക്കേണ്ടത് ഇങ്ങനെയല്ല.
മുഖ്യമന്ത്രിക്ക് എന്തെല്ലാമോ ഇനിയും ഒളിച്ചുവയ്ക്കാനുണ്ട് എന്നത് മാത്രമാണ് ഈ നിയമനത്തിന് പിന്നില്‍.

മുഖ്യമന്ത്രിയുടെ നടപടി അധാര്‍മികവും സാമാന്യനീതിക്ക് നിരക്കാത്തതുമാണ്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ദുരൂഹമായ ഈ നിയമനം ഉടനടി റദ്ദ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.