സ്‌കൂളില്‍ അധ്യാപകരുടെ തല്ലുമാല; അധ്യാപകനായ എംപി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു

Jaihind Webdesk
Thursday, November 16, 2023


നരിക്കുനി എരവന്നൂര്‍ എയുപി സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. സമീപത്തെ പോലൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപകനായ എംപി ഷാജി, ബിജെപി അനുകൂല അധ്യാപക സംഘടന എന്‍ടിയുവിന്റെ നേതാവാണ്. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ ഷാജിയുടെ ഭാര്യയും എന്‍ടിയു പ്രവര്‍ത്തകയും എരവന്നൂര്‍ സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍ത്തെങ്കിലും സുപ്രീന വിവരം പോലിസിന് കൈമാറിയിരുന്നു. ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം നടന്നത്. പിന്നാലെ സ്‌കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപകരെ മര്‍ദ്ദിക്കുകയുമായിരുന്നു. കൊടുവളളി എ ഇ ഒ വകുപ്പുതല അന്വേഷണം നടത്തുന്നുണ്ട്..

കുട്ടികളെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന പരാതി ശരിയല്ലെന്നും ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതാണെന്നും പറഞ്ര്‍ എരവന്നൂര്‍ യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇത് പരിഹരിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതിന് ശേഷവും സുപ്രീന വിവരം പൊലീസിലറിയിച്ചത് ശരിയായില്ലെന്ന് സ്റ്റാഫ് യോഗം നിലപാടെടുത്തതോടെയാണ് ഷാജി കടന്നുകയറി അതിക്രമം കാട്ടിയതെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പരാതി അട്ടിറിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് താന്‍ സംസാരിച്ചതെന്ന് സുപ്രീന പറയുന്നു. തന്നോട് മറ്റ് അധ്യാപകര്‍ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഭര്‍ത്താവ് ഇടപെട്ടത്. ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താന്‍ സ്‌കൂളിലെത്തിയത് എന്നാണ് ഷാജി സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.