മോദിയുടെ പണി പാളുന്നു

Jaihind Webdesk
Thursday, December 6, 2018

അഗസ്റ്റാ വെസ്റ്റലാന്റ് ഇടപാടില്‍ യു.പി.എ നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിപ്പിക്കാനും പ്രത്യേകിച്ച് യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിക്കെതിരെ മൊഴിയെടുപ്പിക്കാനുമായിരുന്നു സി.ബി.ഐയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രങ്ങള്‍. എന്നാല്‍ ചോദ്യം ചെയ്യലില്‍ ക്രിസ്റ്റിയന്‍ മിഷേല്‍ യു.പി.എ നേതാക്കള്‍ക്ക് കോഴ നല്‍കിയിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസെന്ന നിലയിലാണ് താന്‍ പണം കൈപ്പറ്റിയതെന്നും മിഷേലിന്റെ വെളിപ്പെടുത്തല്‍ നടത്തിയത് സി.ബി.ഐയുടെ ചോദ്യം ചെയ്യലിനിടയിലാണ്. നേരത്തെയും സോണിയാ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാന്‍ മിഷേലിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇത്തരം സമ്മര്‍ദ്ദം ഉണ്ടായതെന്ന് ജൂലൈയില്‍ തന്നെ ക്രിസ്റ്റ്യന്‍ മിഷേല്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി 3600 കോടിയുടെ നടക്കാതെ പോയ ഇടപാടില്‍ 300 കോടി കോഴപ്പണം നല്‍കിയതെന്ന് സി.ബി.ഐ അന്വേഷണത്തിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോക്‌സഭാതെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അഗസ്റ്റ് വെസ്റ്റ ഇടപാട് മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധിക്കാനായിരുന്നു മിഷേലിന്റെ അറസ്റ്റും മറ്റ് നടപടികളും. എന്നാല്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലില്‍ തന്നെ മിഷേല്‍ ആരോപണം നിഷേധിച്ചതോടെ മോദിയുടെ തന്ത്രം പാളുകയാണ്.