വൈദ്യുതി നിയന്ത്രണം; സര്‍ക്കാരിന്‍റെ മുഖം  രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു: എം.എം. ഹസന്‍

Jaihind Webdesk
Monday, May 6, 2024

തിരുവനന്തപുരം: ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്‍റെ അവകാശവാദം പൊളിഞ്ഞത് മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം.ഹസന്‍. കേരളത്തില്‍ മുമ്പ്  സമാനമായ രീതിയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നപ്പോള്‍ അത് ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചിരുന്നെന്നും എന്നാല്‍ അങ്ങനെ അല്ല ഇപ്പോഴത്തെ അവസ്ഥയെന്നും എം.എം.ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കേരളം വൈദ്യുതി ഉല്പാദനത്തില്‍ സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്‍റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ് ഇപ്പോള്‍ വൈദ്യുതി വാങ്ങി ജനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കുന്നതെന്ന് എം.എം.ഹസന്‍ കുറ്റപ്പെടുത്തി. രാത്രി പത്തുമണിക്കാണ് വൈദ്യുതി ബോര്‍ഡിന്‍റെ ക്രൂരകൃത്യം ആരംഭിക്കുന്നത്. മിക്കയിടത്തും പുലര്‍ച്ചെ രണ്ടുമണി വരെ വൈദ്യുതിയില്ല. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി അവര്‍ തോന്നും പോലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏര്‍പ്പെടുത്തുന്നത്. രാത്രി പത്തുമണിക്കുശേഷമുള്ള വൈദ്യുതി നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കണമെന്നും മുന്‍കൂട്ടി അറിയിക്കാതെയുള്ള ഒരു വൈദ്യുതി നിയന്ത്രണവും പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കടുത്ത വേനലിൽ അനാവശ്യമായി വൈദ്യുതി പാഴാക്കുന്ന ദീപാലങ്കാരങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണം. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തെ തുടര്‍ന്ന് സഹികെട്ട ജനം രാത്രിയില്‍ വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ ഉപരോധിക്കുന്നത് സ്ഥിരംകാഴ്ചയാണെന്നും പലയിടത്തും അതു സംഘര്‍ഷാവസ്ഥയിലേക്കു നീളുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിടപ്പുരോഗികളും മാറാരോഗികളുമൊക്കെ ദുസഹമായ ദുരിതത്തില്‍ക്കൂടി കടന്നുപോകുന്നു. വൈദ്യുതി ഉല്പാദനം, വാങ്ങല്‍, ഉപയോഗം തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ധവളപത്രം പുറപ്പെടുവിക്കാന്‍ തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.