മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥനെ ഇന്ന് ചോദ്യംചെയ്യും

Jaihind Webdesk
Thursday, April 11, 2024

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ  സിഎംആർഎലിലെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. പിണറായി വിജയന്‍റെ മകൾ വീണ വിജയനും എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു കണ്ടെത്തൽ.

വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി പറയുന്നത്. കേസിലെ അന്വേഷണത്തിനായി വീണയടക്കമുളള എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെടുമെന്നും സഹകരിച്ചില്ലെങ്കിൽ റെയ്‍ഡ് ചെയ്ത് പിടിച്ചെടുക്കുമെന്നും അറിയിച്ചു. നൽകാത്ത സേവനത്തിനാണ് പണം നൽകിയതെന്ന് ചില ഉദ്യോഗസ്ഥർ നേരത്തെ കേന്ദ്ര ഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. ഇവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക.അതേസമയം ഉദ്യോഗസ്ഥർ ഇന്ന് ഹാജരാകുമോ എന്നതിൽ സ്ഥിരീകരണമില്ല.