ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെ.സി.വേണുഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍

Jaihind Webdesk
Monday, April 22, 2024

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായാണ് മകള്‍ മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.

എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും തന്‍റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയ ഉമ്മന്‍ പറഞ്ഞു. എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയജീവിതം എന്നും മരിയ ഓര്‍ത്തെടുത്തു. കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും മരിയ ഉമ്മന്‍ പറഞ്ഞു. വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്നവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിനൊപ്പം ജനങ്ങളുടെ ആവശ്യപ്രകാരം പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്താണ് മരിയ ഉമ്മന്‍ മടങ്ങിയത്.