മഞ്ചേശ്വരം കോഴക്കേസ്: കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തു

Jaihind Webdesk
Tuesday, June 7, 2022

K Surendran

 

കാസര്‍ഗോഡ്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്. കേസിൽ ഒരു വർഷമാകുന്ന ഘട്ടത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി. ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിട്ടുള്ളത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കെ സുരേന്ദ്രനെതിരായ കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 ജൂണ്‍ അഞ്ചിനാണ് കെ സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കിയത്‌.

ഇന്നലെയാണ് കേസിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളും ഉള്‍പ്പടെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ അഞ്ചു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തും. കെ സുരേന്ദ്രനാണ് കേസില്‍ മുഖ്യപ്രതി. ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും നേരത്തെ സ്‌പെഷ്യല്‍ പബ്ലക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.