മണിമലയാറിലെ ജലം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും : ടി.ഐ.ഇ.എസ്

Jaihind Webdesk
Saturday, June 1, 2019

പതിനായിരക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനായി ഉൾപ്പെടെ ഉപയോഗിക്കുന്ന കോട്ടയം മണിമലയാറിലെ ജലം ഗുരുതര ആരോഗ്യ പ്രശനങ്ങൾക്കു കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ആറ്റിലെ ജലത്തിൽ സെപ്റ്റിക്ടാങ്ക് മാലിന്യവും മറ്റ് വ്യവസായ മാലിന്യങ്ങളും അമിതമായി നിറഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തി. മണിമലയാറിനെ നിരവധി കുടിവെള്ള പദ്ധതികളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് (Tropical Institute of Ecological Sciences ) നടത്തിയ പഠനത്തിലാണ് ഈ നിര്‍ണ്ണായക കണ്ടെത്തല്‍. ഒന്നരമാസം മുന്‍പ് ആറ്റിലെ ജലത്തിന് നിറ വ്യതാസം കാണപ്പെട്ടതിനെ തുടര്‍ന്നാണ് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് (TIES) പഠനം നടത്തിയത്. മണിമലയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച വെള്ളം ഉപയോഗിച്ച് പരിശോധന നടത്തി. ആറ്റിലെ ജലം ഉപയോഗശൂന്യമാകും വിധം മലിനപ്പെട്ടു എന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എല്ലാ സാമ്പിളുകളിലും ഈ കോളി ഉള്‍പ്പെടെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഗുരുതമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങള്‍ നിര്‍ബാധം തള്ളുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

ബാക്ടീരിയകളുടെ അളവ് എല്ലായിടത്തും തുല്യമായി നിലനില്‍ക്കുന്നു. റബര്‍ അധിഷ്ഠിത മാലിന്യങ്ങളുടെ അളവും ഇവിടെ കൂടുതലാണ്. ഈ ജലം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്ങ്ങള്‍ ഉണ്ടാക്കുമെന്നും പഠനത്തിലൂടെ കണ്ടെത്തി. പതിനായിരങ്ങള്‍ കുടിവെള്ളമായി വരെ ഈ ജലം ഉപയോഗിക്കുന്നുണ്ട്. കോട്ടയം പത്തനംതിട്ട ജില്ലകളിലെ പ്രധാന ജല സ്രോതസ് കൂടിയാണ് മണിമലയാര്‍.