തെരഞ്ഞെടുപ്പ് റാലിക്കിടെ കെജരിവാളിനെ യുവാവ് കരണത്തടിച്ചു

Jaihind Webdesk
Saturday, May 4, 2019

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം. ഡല്‍ഹി മോത്തി ബാഗിൽ റോഡ് ഷോയ്ക്കിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.
വടക്ക് കിഴക്കൻ ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെജ്‍രിവാളിന്‍റെ പ്രചാരണപ്രവർത്തനങ്ങൾ. നോർത്ത് – ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

ആക്രമണത്തെ ആം ആദ്മി പാർട്ടി അപലപിച്ചു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ദില്ലി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.