മലപ്പുറം… പിറന്ന നാള്‍ മുതല്‍ യു.ഡി.എഫിനൊപ്പം…

Jaihind Webdesk
Monday, February 25, 2019

ലോക്സഭയിൽ മണ്ഡലം രൂപീകരിച്ചതുമുതൽ യു.ഡി.എഫ് വിജയപതാക പാറിപ്പിച്ച ലോക്‌സഭാ മണഡലമാണ് മലപ്പുറം. വിജയമല്ല ഇത്തവണയും യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മറിച്ച് ഭൂരിപക്ഷം വർദ്ധിപ്പിക്കാണ് യു.ഡി.എഫ് ശ്രമം. മാറിയ സാഹചര്യങ്ങൾ മറികടക്കുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

2008ൽ മണ്ഡലങ്ങൾ പുനക്രമീകരിച്ചപ്പോഴാണ് മലപ്പുറം പാർലമെന്‍റ് മണ്ഡലം പിറന്നത്. തുടർന്ന് വന്ന രണ്ടുതിരഞ്ഞെടുപ്പിലും ഇ അഹമ്മദ് വലിയഭൂരിപക്ഷത്തിൽ പാർലമെന്റിലെത്തി. അദ്ദേഹത്തിന്‍റെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി 1,71,023 വോട്ടിന് വിജയിച്ചു. മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, പെരിന്തൽമണ്ണ, മങ്കട, മഞ്ചേരി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മലപ്പുറം പാർലമെന്‍റ് മണ്ഡലം. മുഴുവൻ നിയമസഭാ മണ്ഡലങ്ങളും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പ്രതിനിധീകരിക്കുന്നു. മലപ്പുറവും വേങ്ങരയും മഞ്ചേരിയുമെല്ലാം മൃഗീയ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്.

മലപ്പുറം ഉൾപ്പെടുന്ന പഴയ മഞ്ചേരി മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥി ടി കെ ഹംസ വിജയിച്ച ചരിത്രം അത്ര പഴയതല്ല.
2014-ൽ ഇ അഹമ്മദിന് 1,94,973 വോട്ടിന്റെ വലിയ ഭൂരിപക്ഷമുണ്ടായിരുന്നത്. 2017-ലെ ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം ഒരൽപ്പം കുറഞ്ഞിരുന്നു. ഇത് മറികടക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു യു.ഡി.എഫ് കേന്ദ്രങ്ങൾ.