ആളില്ലാ പരിപാടിയായി ലോകകേരള സഭ; വീരമൃത്യുവരിച്ച ജവാന്‍മാരെ അവഗണിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം; കോടികള്‍ മുടക്കിയിട്ടും ജനപങ്കാളിത്തമില്ലാതെ സഭ പരാജയത്തിലേക്ക്

Jaihind Webdesk
Saturday, February 16, 2019

ദുബായ്: കേരളത്തിന് പുറത്ത് ആദ്യമായി നടക്കുന്ന ലോക കേരള സഭ പരാജയത്തിലേക്ക്. പ്രവാസികളുടെ പങ്കാളിത്തമില്ലാത്തതും പ്രവാസിക്ഷേമകാര്യത്തിലൂന്നിയ കാര്യമായ ചര്‍ച്ചകളോ നിര്‍ദ്ദേശങ്ങളോ ഉണ്ടാകാത്തതും സഭയെ പിന്നോട്ടുതള്ളിയെന്ന് വിലയിരുത്തല്‍.
ലോക കേരള സഭയുടെ രണ്ടാം ദിനവും തണുപ്പന്‍ പ്രതികരണത്തോടെയാണ് തുടങ്ങിയത്. സദസ്സിലും വേദിയിലും ഒഴിഞ്ഞകസേരകളെ സാക്ഷിനിര്‍ത്തിയായിരുന്നു സഭയുടെ പല സെഷനുകളും നടക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും ഉപസമിതി ചര്‍ച്ചകളുമാണ് നടക്കുന്നത്. ഇന്നലെ നടന്ന ആദ്യ സെഷന്‍ പോലെ ഇന്നും ആളുകളെക്കാള്‍ കൂടുതല്‍ ഒഴിഞ്ഞ കസേരകളാണ്. കെ.സി ജോസഫ് എം.എല്‍.എ, നോര്‍ക്ക വൈസ് ചെയര്‍മാന്‍മാരായ, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് ഒരുവാക്കുപോലും മിണ്ടാതെയാണ് മുഖ്യമന്ത്രിയുടെ കേരള സഭയിലെ പ്രസംഗങ്ങള്‍. ഇതിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരമൃത്യുമരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചില്ലെന്ന വിമര്‍ശനം സോഷ്യല്‍മീഡിയയില്‍ വ്യാപകമാണ്.