എം.ജെ. ജോബിന്‍റെ വീട് തല്ലിത്തകർത്തത് അധമ രാഷ്ട്രീയം; മുഖ്യമന്ത്രി ക്രിമിനലുകളെ നിയന്ത്രിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, December 15, 2023

 

തിരുവനന്തപുരം: പൊതുപണം ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിന്‍റെ പേരിൽ ആലപ്പുഴയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്‍റെ വീട് തല്ലിത്തകർക്കുകയും അദ്ദേഹത്തിന്‍റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത് അധമ രാഷ്ട്രീയമാണെന്നും ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സിപിഎമ്മും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നൽകിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനൽ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവന്‍റെ നിലയിലേക്ക് അധപതിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കേണ്ടി വരുമെന്ന് വി.ഡി. സതീശന്‍ ഓർമ്മപ്പെടുത്തി. അധികാരത്തിന്‍റെ ധാർഷ്ട്യത്തിൽ പിണറായി വിജയന് മാത്രമല്ല കൊടും ക്രിമിനലുകളായ അണികൾക്കും സമനില തെറ്റിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.