ന്യൂഡല്‍ഹി : ലാവലിന്‍ അഴിമതിക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഹര്‍ജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് എതിര്‍ കക്ഷികളിലൊരാളായ എ.ഫ്രാന്‍സിസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ ഫ്രാന്‍സിസ്. അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാണ് കോടതിയില്‍ സമർപ്പിച്ച അപേക്ഷയില്‍ പറയുന്നത്. ഇതുവരെ 26 തവണ കേസ് വാദം കേള്‍ക്കാതെ മാറ്റിയിട്ടുണ്ട്. ഭൂരിഭാഗവും സി.ബി.ഐയുടെ ആവശ്യപ്രകാരമായിരുന്നു മാറ്റിവയ്ക്കല്‍.