കണ്ണൂരില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരംകൊള്ള; റോഡ് വികസനത്തിന്‍റെ മറവില്‍ ലക്ഷങ്ങളുടെ മരങ്ങള്‍ മുറിച്ചുകടത്തി

Jaihind Webdesk
Sunday, January 2, 2022

 

കണ്ണൂരിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരംകൊള്ള. ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റീച്ചിൽ നിന്ന് ലക്ഷങ്ങളുടെ മരം മുറിച്ച് കടത്തിയതായി വിജിലൻസിന്‍റെ കണ്ടെത്തൽ. റോഡ് വികസനത്തിന്‍റെ മറവിലാണ് ലേല നടപടികൾ പോലും പൂർത്തിയാക്കാതെ മരം മുറിച്ചു കടത്തിയത്. സംഭവത്തിൽ പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് വൻ വീഴ്ച സംഭവിച്ചതായും വിജിലൻസ് കണ്ടെത്തി.

പിഡബ്ല്യുഡിയുടെ കീഴിലുളള ചന്തപ്പുര മുതൽ കണ്ണപുരം വരെയുളള റോഡിന്‍റെ വീതി കൂട്ടലുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരം മുറിയുടെ ചുരുളഴിഞ്ഞത്. തേക്ക്, മാവ്, കാഞ്ഞിരം, മഴ മരം തുടങ്ങി ഇരുനൂറോളം മരങ്ങളാണ് ഇവിടെ നിന്ന് മുറിച്ചുകടത്തിയത്.

റോഡ് വികസനത്തിന് പാതയുടെ ഇരുവശത്തുമുളള ഇരുനൂറോളം മരങ്ങൾ മുറിക്കണമെന്ന് പിഡബ്ല്യുഡി സോഷ്യൽ ഫോറസ്ട്രി വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവർ മരത്തിന്‍റെ മൂല്യം രേഖപ്പെടുത്തി പിഡബ്ല്യുഡിക്ക് കൈമാറി. എന്നാൽ ലേല നടപടികൾ പൂർത്തിയാക്കാതെ ചില വ്യക്തികൾക്ക് ഈ മരങ്ങൾ മറിച്ചു നൽകിയെന്നാണ് പരാതി. മാത്രവുമല്ല മരം മുറിച്ച വകയിൽ ഒരു രൂപ പോലും സർക്കാരിലേക്ക് അടച്ചിട്ടുമില്ല.

റോഡിന്‍റെ നിർമാണം അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മരത്തിന്‍റെ പണം ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റിൽ ലഭിച്ചിട്ടില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ വിജിലൻസ് കണ്ണൂർ യൂണിറ്റ് പ്രാഥമിക പരിശോധന നടത്തിയത്. ഇതിന് പിന്നിൽ പിഡബ്ല്യുഡിയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടന്നുമാണ് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തൽ. കൂടുതൽ സ്ഥലങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിരിക്കാനുളള സാധ്യതയും വിജിലൻസ് തളളിക്കളയുന്നില്ല. ബൈപാസ് നിർമ്മാണത്തിന് വേണ്ടി ചെറുവത്തൂർ, കാലിക്കടവ്, കരിവെള്ളൂർ, വെള്ളൂർ, പയ്യന്നൂർ, പിലാത്തറ എന്നീ മേഖലകളിലും വ്യാപകമായി മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ട്. ഇവിടയും സമാന രീതിയിൽ തട്ടിപ്പ് നടക്കാൻ സാധ്യത ഉണ്ട്.