മുഖ്യമന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി; കുതിരാൻ തുരങ്കം തുറക്കുന്നത് വൈകും

കുതിരാൻ തുരങ്കം ജനുവരി 31 നകം തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ് പാഴ് വാക്കായി. കഴിഞ്ഞ മാസം കേരളയാത്രയ്ക്ക് തൃശ്ശൂരിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്.

എന്നാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെന്ന് മാത്രമല്ല, ഈ വേഗത്തിൽപ്പോയാൽ തുരങ്കമടക്കം ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാൻ ചുരുങ്ങിയത് ആറ് മാസത്തിലേറെ സമയമെടുക്കുമെന്നതാണ് യാഥാർത്ഥ്യം.

കഴിഞ്ഞ മാസം നടത്തിയ കേരളയാത്രയിലാണ് കുതിരാൻ തുരങ്കവുമായി ബന്ധപ്പെട്ട പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ഇന്നാണ് കുതിരാൻ തുരങ്കം തുറക്കേണ്ടിയിരുന്നതും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ളവർ ഇതാവർത്തിച്ചെങ്കിലും ഒന്നും നടന്നില്ല. മാത്രവുമല്ല ഒരു തുരങ്കം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണ്ടി വരുമെന്നാണ് കരാർ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചത്. തുരങ്കത്തിലെ സുരക്ഷാ ജോലികൾ ഇനിയും ബാക്കിയുണ്ട്. അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ പൂർണമായിട്ടില്ല. വാഹനങ്ങൾ പോകുമ്പോൾ പൊടി പുറത്തേക്ക് പോകാനുള്ള സംവിധാനവും ഒരുക്കിയിട്ടില്ല. കോൺക്രീറ്റിന്‍റെ സുരക്ഷയെക്കുറിച്ചും നാട്ടുകാർക്കിടയിലും ആശങ്കയുണ്ട്.

എക്‌സ്സോസ്റ്റ് ഫാനുകൾ സ്ഥാപിക്കുന്നതും കോൺക്രീറ്റ് കവചം സ്ഥാപിക്കുന്ന പണിയും എങ്ങുമെത്തിയില്ല. കൂടുതൽ തൊഴിലാളികളെ എത്തിച്ച് പണി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി. ശമ്പളക്കുടിശ്ശിക നൽകാത്തതിനാൽ ഇടക്കിടെ തൊഴിലാഴികൾ പണി നിർത്തുന്നതും പതിവാണ്. ഇത്രയും പ്രതിസന്ധികൾ മുന്നിലുള്ളപ്പോഴാണ് വീണ്ടും കപടവാഗ്ദാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. എന്തായാലും തുരങ്ക പാതയിലൂടെ ഒരു യാത്ര, വർഷങ്ങൾക്കിപ്പുറവും ഒരു സ്വപനം മാത്രമായി അവശേഷിക്കുന്നു.

Kuthiran Tunnel
Comments (0)
Add Comment