ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് കെഎസ്‌യു; വാഴക്കുലകളുമായി യുവജന കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതീകാത്മക മാർച്ച്

Jaihind Webdesk
Monday, January 30, 2023

 

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പിൻവാതിലിലൂടെ നേടിയ പിഎച്ച്ഡി റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു. ഗവേഷണ പ്രബന്ധത്തിലെ ഗൗരവതരമായ തെറ്റ് വകവെക്കാതെയുള്ള അധികൃതരുടെ ഒത്താശ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. കെഎസ്‌യു സംസ്ഥാന കമ്മിറ്റി യുവജനകമ്മീഷൻ ആസ്ഥാനത്തിന് മുന്നിലേക്ക് വാഴക്കുലകളുമായി പ്രതീകാത്മകമായി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അലോഷ്യസ്.

കേരളത്തിലെ മുഴുവൻ ഗവേഷക വിദ്യാർത്ഥികളെയും വഞ്ചിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ പോലെ തന്നെ ഇടതുപക്ഷ നേതൃത്വത്തിലുള്ളവർക്കായി നടത്തുന്ന ഇത്തരം ഒത്താശകളെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതയെപ്പറ്റിയുള്ള ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ വൈലോപ്പിള്ളിയുടെ കവിതയെന്ന നിലയിലാണ് പരാമർശിച്ചിരിക്കുന്നത്. സ്വന്തം ഗവേഷണ പ്രബന്ധത്തെപ്പറ്റി തന്നെ യുവജനകമ്മീഷൻ അധ്യക്ഷയ്ക്ക് കൃത്യമായ ധാരണയില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. മുഴുവൻ വിദ്യാർത്ഥി സമൂഹത്തെയും വഞ്ചിക്കുന്ന ഭരണത്തിന്‍റെ ഒത്താശയിലുള്ള തട്ടിപ്പുകൾ കേരളത്തിൽ കെഎസ്‌യു അനുവദിക്കില്ലെന്നും  അലോഷ്യസ് സേവ്യർ പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന ‘പിൻവാതിൽ ഡോക്ടറേറ്റ്’ വിപണനത്തിന് അറുതി വരുത്തണമെന്നും ചങ്ങമ്പുഴയ്ക്ക് പകരം ‘വാഴക്കുല’യുടെ രചയിതാവ് വൈലോപ്പിളളി എന്ന് രേഖപ്പെടുത്തി നേടിയ ചിന്താ ജേറോമിൻ്റെ ഡോക്ടറേറ്റ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.

 

 

വാഴക്കുലയുമായി എത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പ്രതിഷേധത്തിനൊടുവിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പടെയുള്ള പതിനഞ്ചോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ആൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻഎസ്‌യുഐ ദേശീയ സെക്രട്ടറി എറിക്ക് സ്റ്റീഫൻ, കെഎസ്‌യു നേതാക്കളായ ആദേശ് സുദർമൻ, ആസിഫ്, കൃഷ്ണകാന്ത്, ഗോപു നെയ്യാർ, അരുൺ എസ്.കെ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേശ്വരൻ, പ്രിയങ്കാ ഫിലിപ്പ്, ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി.