ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി; സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാം, പൊതുജനങ്ങളിലേക്ക് നിർദേശങ്ങള്‍ പങ്കുവെച്ച് കെഎസ്ഇബി

 

തിരുവനന്തപുരം : ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗവും കുത്തനെ കൂടി. നിലവില്‍ ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാം. 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പാലക്കാടില്‍ താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മുഴുവൻ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 38 ഡി​ഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർ​ഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യത.ഈ ജില്ലകളിൽ സാധാരണ നിലയിൽ നിന്ന് 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൂട് ക്രമാതീതമായി കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയത്.

അതേസമയം കെഎസ്ഇബി വെെദ്യുതി ശ്രദ്ധിച്ച് ഉപയോഗിക്കുവാന്‍ ചില നില നിർദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. വൈകീട്ട് ആറ് മണി മുതല്‍ അര്‍ധരാത്രി വരെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കണമെന്നും എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം അറിയിച്ചു. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി, പകൽ സമയത്ത് പമ്പിംഗ് ആകാമെന്നും വാഷിങ് മെഷീനില്‍ തുണികൾ കഴുകുന്നതും തേയ്ക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാമെന്നും നിർദേശത്തിലുണ്ട്.

Comments (0)
Add Comment